ബാംഗ്ലൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബി ജെ പി ഐ ടി സെൽ തലവൻ അമിത് മാളവ്യക്കെതിരെ പൊലീസ് കേസെടുത്തു. ജൂൺ 17ന് 'രാഗാ എക് മോഹ്റ' എന്ന തലക്കെട്ടിൽ അമിത് മാളവ്യ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ഉള്ളടക്കമാണ് വീഡിയോയില്‍ ഉള്ളത്.
ഇന്ത്യൻ ശിക്ഷാനിയമം 153 എ, 120 ബി, 505(രണ്ട്), 34 വകുപ്പുകൾ പ്രകാരം ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസാണ് കേസ് എടുത്തത്. അതേസമയം, നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തതെന്ന് കർണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. വീഡിയോ താനും കണ്ടിരുന്നു. നിയമോപദേശം തേടിയതിനുശേഷമാണ് മാളവ്യക്കെതിരെ കേസ് എടുത്തതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ ഇതാദ്യമായിട്ടല്ല അമിത് മാളവ്യ വിദ്വേഷ വീഡിയോ പ്രചരിപ്പിക്കുന്നത്. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് കോണ്‍ഗ്രസ് വന്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ സമ്മേളനത്തിൽ ഭിന്നശേഷിക്കാരനായ മോട്ടിവേഷനൽ സ്പീക്കർ സി.പി. ശിഹാബിനെ തോളില്‍ തട്ടി രാഹുല്‍ ഗാന്ധി അഭിനന്ദിക്കുന്നതിന്‍റെ വീഡിയോയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമെടുത്ത് അമിത് മാളവ്യ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് അമിത് മാളവ്യക്കെതിരെ ഉയര്‍ന്നുവന്നത്.