എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകുമെന്നായിരുന്നു ഭക്ഷ്യ വകുപ്പ് അറിയിച്ചിരുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഭക്ഷ്യ–പൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ടാകും. വിതരണം ഇന്നു പൂർത്തിയാക്കാനായിരുന്നു തീരുമാനം.
എന്നാല്‍, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. കിറ്റ് എത്തിയിട്ടും മുഴുവന്‍ ആളുകളും വാങ്ങാന്‍ എത്താത്ത റേഷന്‍ കടകളും സംസ്ഥാനത്തുണ്ട്.