ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുളള വിവാദം പുകയുന്നതിനിടെ ബിജെപിയെ വിഷപ്പാമ്പെന്ന് വിളിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി വിഷപ്പാമ്പാണെന്നും അതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. എ ഐ എ ഡി എം കെ പാമ്പുകൾ താവളമാക്കുന്ന മാലിന്യമാണെന്നും മാലിന്യം നീക്കംചെയ്തില്ലെങ്കിൽ വിഷപ്പാമ്പിനെ പുറത്താക്കാൻ നമുക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്‌വേലിയിലെ ഡിഎംകെ എംഎൽഎ സഭാ രാജേന്ദ്രന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഉദയനിധി ഇക്കാര്യം പറഞ്ഞത്.
'നിങ്ങളുടെ വീട്ടിൽ ഒരു വിഷപ്പാമ്പ് കടന്നാൽ, അതിനെ പിടിച്ച് വലിച്ചെറിഞ്ഞാൽ മാത്രം പോരാ. കാരണം അതുചിലപ്പോൾ നിങ്ങളുടെ വീടിന് പരിസരത്തുളള മാലിന്യക്കൂമ്പാരത്തിൽ ഒളിച്ചേക്കാം. വീടിന് സമീപത്തുളള ചപ്പുചവറുകളും കുറ്റിച്ചെടികളും ഒഴിവാക്കിയില്ലെങ്കിൽ പാമ്പ് വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും. ഇതിനെ ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാൽ തമിഴ്‌നാട് നമ്മുടെ വീടാണ്. ബിജെപിയാണ് വിഷപ്പാമ്പ്, നമ്മുടെ വീടിന് സമീപത്തുളള മാലിന്യമാണ് എ ഐ എ ഡി എം കെ. മാലിന്യം നീക്കംചെയ്തില്ലെങ്കിൽ വിഷപ്പാമ്പിനെ പുറത്താക്കാൻ നിങ്ങൾക്കാവില്ല. ബിജെപിയെ തുരത്താൻ എഐഎഡിഎംകെയെ മാറ്റിനിർത്തണം'- ഉദയനിധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്റ്റംബർ രണ്ടിന് തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സനാതന ധർമ്മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇത് ദേശീയ തലത്തിൽ വിവാദമായി. ഉദയനിധി ഹിന്ദുക്കളെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്യുകയാണ് എന്നാണ് ബിജെപി ആരോപിച്ചത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്ത് നിയമനടപടിയും നേരിടാൻ തയാറാണെന്നും ഉദയിധി പറഞ്ഞിരുന്നു.