അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം തടവുശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കസ്റ്റഡി മരണത്തെ തുടര്‍ന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെയാണ് സഞ്ജീവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സഞ്ജീവ് ഭട്ട്, കൂട്ടുപ്രതിയായ പ്രവീൺസിങ് ഝാല തുടങ്ങിയവരുടെ ശിക്ഷ ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, സന്ദീപ് ഭട്ട് എന്നിവരുടെ ബെഞ്ച് ശരിവെച്ചു. കൂടാതെ കേസില്‍ 2 വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം വിട്ടയക്കപ്പെട്ട മറ്റ് 5 പ്രതികളുടെ ശിക്ഷാ കാലാവധി ഉയര്‍ത്തണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഹരജിയും കോടതി തള്ളി.
34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ജീവ് എഎസ്പി ആയിരുന്ന സമയത്ത് പ്രഭുദാസ് വൈഷ്ണവി എന്ന ബിജെപി പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതിയാണ് 2019 ൽ സഞ്ജീവിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ 2018 ല്‍ സഞ്ജീവ് ഭട്ടിനെതിരെ ആരോപിച്ച ലഹരിമരുന്നു കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ച കേസിന്‍റെ വിചാരണ നടന്നു വരികയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002 ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തിന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സഹായിച്ചു വെന്ന് 2011-ല്‍ സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു. തുടര്‍ന്ന് 2011 ല്‍ സഞ്ജീവിനെ സേനയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ജോലിയില്‍ ഹാജരാകാത്തതിന്റെ തുടര്‍ന്ന് 2015 ഓഗസ്റ്റിൽ പിരിച്ചുവിടുകയും ചെയ്തു. എല്ലാ കേസുകളും പ്രതികാര നടപടിയാണ് എന്നാണ് സഞ്ജീവ് ഭട്ടിന്റെ വാദം.