പാരിസ്: ഡാവിഞ്ചിയുടെ ലോക പ്രശസ്ത മൊണാലിസ ചിത്രത്തിന് നേരെ സൂപ്പൊഴിച്ച് പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍. പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ അതീവ സംരക്ഷിത വസ്തുവായി സൂക്ഷിക്കുന്ന ചിത്രത്തിലാണ് സൂപ്പൊഴിച്ചത്. ചിത്രം ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്‍ ആയതിനാല്‍ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പരിസ്ഥിതി പ്രക്ഷോഭകരായ 2 സ്ത്രീകളാണ് മ്യൂസിയത്തിൽ കടന്നു കയറി പ്രതിഷേധിച്ചത്. കലയല്ല, കൃഷിയാണ് സംരക്ഷിക്കേണ്ടതെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.
രാജ്യത്തെ കാര്‍ഷിക സംവിധാനം മോശമാണെന്നും കര്‍ഷകര്‍ പണിയെടുത്ത് മരിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ആരോഗ്യപരമായ ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു. റെസ്പോണ്‍ സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി മ്യൂസിയത്തിലെത്തിയത്. സൂപ്പ് ഒഴിച്ച ശേഷം അതിനടുത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെയും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മികച്ച വേതനം, ഇറക്കുമതി നിയന്ത്രണം, ഉല്‍പന്നങ്ങള്‍ക്ക് വിലസ്ഥിരത എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രാന്‍സില്‍ കര്‍ഷകര്‍ ദിവസങ്ങളായി തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. രാജ്യത്തെ റോഡുകള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധം ഇനി കൂടുതല്‍ കടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് മുതല്‍ പാരിസിലെ റോഡുകളും ഉപരോധിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മൊണാലിസ ചിത്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. 2022-ല്‍ ഒരാള്‍ ചിത്രത്തിന് നേരെ കേക്ക് വലിച്ചെറിഞ്ഞിരുന്നു. 1956 ല്‍ നടന്ന ഒരു ആസിഡ് ആക്രമണത്തിനു ശേഷമാണ് ചിത്രം ബുള്ളറ്റ് പ്രൂവ് ഗ്ലാസിട്ട് സംരക്ഷിക്കുന്നത്.