ടോക്കിയോ: തായ്‌വാനില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തായ്‌വാന്‍ തലസ്ഥാന നഗരമായ തായ്പേയില്‍ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കി.
ഭൂചലനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് തായ്പേയില്‍ ഉണ്ടായിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ചിലത് ചരിഞ്ഞ് പോയതായും പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാണാം. കെട്ടിടങ്ങൾക്കിടയിൽ നിരവധി ആളുകള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി. നാശനഷ്ടം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തായ്‌വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ അപ്പുറത്ത് തെക്ക്, 34.8 കിലോമീറ്ററിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. 10 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാമെന്നും, തീരദേശനിവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. 1999 ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്ര ശക്തമായ ഭൂചലനമുണ്ടാകുന്നത്. 99-ലെ ഭൂചലനത്തിൽ തായ്‌വാനില്‍ 2,400 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.