ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ആറു മാസം പിന്നിട്ടു. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയത്. തുടർന്ന് ഇസ്രായേല്‍ ഫലസ്തീനിൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 33,137 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 75,815 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് കോയ്റോയിൽ വീണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോർട്ട്. റമദാന്‍ മാസത്തില്‍ വെടി നിർത്തണമെന്നാവശ്യപ്പെട്ട് ദോഹയിലും കെയ്റോയിലും നടന്ന ചർച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ക്കായി ഒരുങ്ങുന്നത്. ആക്രമണം പൂര്‍ണ്ണമായി നിര്‍ത്തുക, ഇസ്രായേല്‍ സൈന്യം ഗാസ വിടുക, പുറന്തള്ളിയവർക്ക് മടങ്ങിയെത്താൻ അവസരം കൊടുക്കുക എന്നിവയാണ് ഹമാസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാസയില്‍ ഏതാണ്ട് 90 ശതമാനത്തോളം സ്കൂളുകള്‍ തകര്‍ന്നു. 55.9 ശതമാനം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. അതില്‍ 60 ശതമാനത്തിലധികവും വീടുകളാണ്. കൂടാതെ ഗാസയില്‍ 1.1 ലക്ഷം ആളുകള്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി യുഎന്‍ ചൂണ്ടികാണിച്ചു. രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ അധിക പേര്‍ക്കും പോഷകാഹാരക്കുറവുണ്ട്.
ലോകത്താകമാനം ഇപ്പോള്‍ ഇസ്രായേല്‍ വിരുദ്ധ വികാരമാണ് അലയടിക്കുന്നത്. യുദ്ധം നിര്‍ത്താനായി ലോക രാജ്യങ്ങള്‍ ഇസ്രായേലിന് മേൽ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, യുദ്ധം തുടങ്ങി ആറ് മാസമായിട്ടും ഇതുവരെ ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം തുടരുകയാണ്. ബന്ദികളുടെ കുടുംബങ്ങളും പതിനായിരങ്ങളും ഇന്നലെ രാത്രി തെരുവിലിറങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തി. എത്രയും വേഗം വെടിനിർത്തൽ കരാറിലൂടെ ബന്ദികളെ മോചിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.