തമിഴ്നാട്ടിലെ കോൺഗ്രസ്സുകാർക്ക് മലയാളം മനസ്സിലാകുമെങ്കിൽ രണ്ടു സീറ്റുകളിൽ മത്സരിക്കുന്ന സി പി എം സ്ഥാനാർത്ഥികളുടെ നില പരുങ്ങലിലാവും. രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ള പോസ്റ്ററുകളുടെ വിശ്വാസ്യതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം കേരളത്തിലെയും തമിഴ്നാട്ടിലെയും ചിലപ്പോൾ മറ്റിടങ്ങളിലെയും സി പി എം സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യത മങ്ങിയേക്കും എന്നതാണ്.
രാഷ്ട്രീയ വിമർശം വ്യക്ത്യധിക്ഷേപമാകുന്നത് ആർക്കും ഗുണം ചെയ്യില്ല. മോദിയെ ഒരു വട്ടം വിമർശിക്കാൻ രാഹുലിനെ പലവട്ടം വിമർശിക്കുന്ന പ്രസംഗങ്ങളും പത്രസമ്മേളനങ്ങളുമാണ് മുഖ്യമന്ത്രി നടത്തിയത്. ഒരു ഘട്ടത്തിൽ രാഹുൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. താൻ മോദിയെ വിമർശിക്കുമ്പോൾ പിണറായി തന്നെയാണ് വിമർശിക്കുന്നത് എന്ന് ശരിയായി ചൂണ്ടിക്കാട്ടി. പിണറായി ആവർത്തിച്ചപ്പോൾ, മോദിയുടെ തണലിലാണ് പിണറായിയെന്ന രാഷ്ട്രീയ വിമർശം രാഹുൽ ഉയർത്തി. രണ്ടു മുഖ്യമന്ത്രിമാരെ കേസുകളുണ്ടാക്കി ജയിലിലടക്കാൻ ഉത്സാഹിച്ച മോദി അവസരമുണ്ടായിട്ടും പിണറായിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു എന്ന കാതലായ വിമർശനം ഉന്നയിച്ചു.
ഇതോടെ പിണറായിയും പാർട്ടിയും രാഹുലിന് പിണറായിയെ അറസ്റ്റു ചെയ്യിക്കാനാണ് താൽപ്പര്യമെന്ന് മറുകണ്ടംചാടി എഴുതാപ്പുറം വായിച്ചു. മാസപ്പടിയിലും ലൈഫ് മിഷ്യനിലും ഡോളർകടത്തിലുമെല്ലാം സംശയമുനമ്പിൽ നിൽക്കുന്ന പിണറായിക്ക്, തടവിലാക്കപ്പെട്ട മറ്റ് രണ്ടു മുഖ്യമന്ത്രിമാർക്ക് കിട്ടാത്ത ആനുകൂല്യമാണ് കിട്ടിയിരിക്കുന്നത് എന്ന വാസ്തവം ആർക്കാണ് മനസ്സിലാവാത്തത്? ഒന്നു ചോദ്യം ചെയ്യാൻപോലും കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. കേരളത്തിലെ സി പി എമ്മിനെ പോക്കറ്റിലിട്ടു പിണറായിയും കുടുംബവും നടത്തുന്ന അഴിമതികൾ കേന്ദ്ര ബി ജെ പിയുടെ പിന്തുണയിൽ വെള്ളപൂശപ്പെടുന്നു. ഈ നീക്കുപോക്ക് ചൂണ്ടിക്കാണിക്കാതെ കേരളത്തിൽ ഇന്നു രാഷ്ട്രീയ ചർച്ച സാദ്ധ്യമല്ല.
മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയല്ല രാഹുൽ ചെയ്തത്. മുഖ്യമന്ത്രിയ്ക്കു സാധാരണ കമ്യൂണിസ്റ്റ് നേതാക്കൾക്കു കിട്ടാത്ത ഒരാനുകൂല്യം മോഡിയിൽനിന്നു കിട്ടുന്നു എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അത് ജനങ്ങൾക്കെല്ലാം ബോദ്ധ്യമുള്ള കാര്യവുമാണ്. അതിന് പഴയ പേരിട്ട് വിളിക്കുമെന്ന് ഭീഷണിമുഴക്കാനും ഇന്ത്യാമുന്നണിയുടെ നേതാവാകാൻ യോഗ്യതയില്ലെന്ന് വിളിച്ചുപറയാനും ഉത്സാഹിച്ച മുഖ്യമന്ത്രി ഫലത്തിൽ ഇന്ത്യാമുന്നണിയെ ദുർബ്ബലപ്പെടുത്താനുള്ള ബി ജെ പി താൽപ്പര്യം ഉയർത്തിപ്പിടിക്കുകയാണ്. കോൺഗ്രസ് ഉന്മൂലനം എന്ന മുദ്രാവാക്യത്തിൽ ഒന്നിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ, ആ ലക്ഷ്യത്തിൽ നടത്തുന്ന യോജിച്ച പ്രചാരണമാണ് നാം കാണുന്നത്.
സി പി ഐ എമ്മിന്റെ മറ്റു സംസ്ഥാന ഘടകങ്ങളെക്കൂടി പ്രതിസന്ധിയിലാക്കുന്ന ആപത്കരമായ നയസമീപനങ്ങളാണ് പിണറായിപക്ഷ കേരള സി പി എം സ്വീകരിക്കുന്നത്. അത് തിരുത്താതിരുന്നാൽ വലിയ പ്രത്യാഘാതമുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക