ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിആര്‍എസ് നേതാവ് കെ കവിതയും ജയിലില്‍ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയതായി ഡല്‍ഹി റോസ് അവന്യൂ കോടതി അറിയിച്ചു. ചൊവ്വാഴ്ചയോടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലുള്ള ഇരുവരെയും വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നീട്ടിയ കസ്റ്റഡി കാലാവധി മെയ് ഏഴിനാണ് അവസാനിക്കുക. അന്ന് വീണ്ടും ഹാജരാക്കും.
ഇഡിയുടെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യനയ കേസില്‍ കെജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന് വ്യക്തമായെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ വിധിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളായ കെ കവിതയ്ക്ക് എഎപിയ്ക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കവിതയുടെ കസ്റ്റഡി കാലാവധി നീട്ടിയത്.
അതേസമയം, പ്രമേഹ രോഗിയായ കെജ്രിവാളിന് ഡോക്ടറെ കാണാനുള്ള അനുമതി നിഷേധിച്ചതായും, ഇന്‍സുലില്‍ നല്‍കിയില്ലെന്നും കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാള്‍ ആരോപിച്ചു. എന്നാല്‍ നിലവിലെ കെജ്രിവാളിന്‍റെ ആരോഗ്യ സ്ഥിതി പരിശോധിക്കാനും പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോയെന്ന് നിര്‍ണ്ണയിക്കാനും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു.