തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ബിജെപിക്കു വേണ്ടി കൊട്ടേഷന്‍ സംഘങ്ങളെപ്പോലെയാണ് പണിയെടുക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന് 97% പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ക്കളും വിവിധ അന്വേഷണ ഏജന്‍സികളുടെ കരവലയത്തിലാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്. ബീഹാറില്‍ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ് നടക്കുകയാണ്. ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെതിരെ ഇഡി അന്വേഷണം ശക്തമായതോടെയാണ് അദ്ദേഹം ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് ബിജെപിക്ക് കൈ കൊടുത്തത്. ഇപ്പോള്‍ ആ കേസിനെകുറിച്ച് ഒരു സംസാരവുമില്ല.
ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷെയ്ഖ് ഷാജഹാൻ, ജ്യോതി പ്രിയ മല്ലിക്, രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിയായിരുന്ന മഹേഷ് ജോഷി തുടങ്ങി ചെറുതും വലുതുമായ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും വിവിധ അന്വേഷണ ഏജന്‍സികള്‍ കേസെടുത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ കാലത്തെ വ്യാപം അഴിമതി കേസ് എന്തായി? കർണാടക മുഖ്യമന്ത്രിയായിരുന്ന യ ബി.എസ്. യെദ്യൂരപ്പക്കെതിരെയുള്ള ഇഡി കേസ് എന്തായി? മഹാരാഷ്ട്രയില്‍ എന്‍സിപി വിട്ട് ബെജെപിക്കൊപ്പം പോയ അജിത് പവാറിനെതിരായ കേസ്? ശിവസേന വിട്ട് ബിജെപിക്കൊപ്പംപോയ ഷിന്‍ഡേക്ക് എതിരായ കേസ്....?
അഴിമതിയും കള്ളപ്പണവും കള്ളക്കടത്തുമെല്ലാം അന്വേഷിച്ച് ജനാധിപത്യത്തെ ഉത്തരവാദിത്തമുള്ളതും സുതാര്യവുമാക്കേണ്ട അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രതികാരംവീട്ടലിനുള്ള കേവല ഉപകരണങ്ങള്‍ മാത്രമായി മാറുന്നത് ജനാധിപത്യത്തിന്‍റെ അന്ത്യമടുത്തു എന്നതിന്റെ സൂചനയാണ്.