രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി അഭിപ്രായ ഭിന്നതകളുള്ള ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തന്റെ അനുയായികളായ 12 എം.എല്‍.എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങള്‍ക്കിടെയാണ് സച്ചിനും സംഘവും ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താനാണ് സച്ചിന്‍ പൈലറ്റ് വന്നതെന്നും, അതല്ല, ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍വിളികളില്‍ തന്നെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് സചിന്‍ പൈലറ്റിന്റെ നീക്കം. രാജസ്ഥാൻ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമൻസ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ആഴത്തിലാക്കി.
മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് അദ്ദേഹം ആരോപിച്ചത് . ചിലര്‍ക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.