കർണാടക മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. യെദിയൂരപ്പയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ 662 കോടി രൂപയുടെ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്. കർണാടക ബിജെപി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
ബാംഗ്ലൂർ വികസന അതോറിറ്റി കരാറുകാരിൽ നിന്നും യെദിയൂരപ്പയുടെ മകൻ കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സൂചിപ്പിച്ചുകൊണ്ടാണ് സിംഗ്‌വി യെദിയൂരപ്പയെ രൂക്ഷമായി വിമർശിച്ചത്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയാണ് ഈ ആരോപണം മുന്നോട്ടുവെച്ചത്. ബിജെപിക്കും മന്ത്രിമാർക്കും നാണമുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയും അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് സിംഗ്‌വി അഭിപ്രായപ്പെട്ടു.
മറ്റുള്ളവരുടെ വീടുകളിൽ കാവൽക്കാരനായി ഇരിക്കുന്നയാൾ സ്വന്തം വീട്ടിൽ അഴിമതി നടക്കുമ്പോൾ ഉറങ്ങുന്നത് എന്തുകൊണ്ടാണെന്ന് അഭിഷേക് മനു സിംഗ്‌വി പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ചോദിച്ചു. സ്വന്തം പാർട്ടിക്കകത്ത് അഴിമതി നടത്താൻ അനുവദിക്കുന്നത് എത്രത്തോളം നിർഭാഗ്യകരമാണെന്നും അദ്ദേഹം നരേന്ദ്ര മോദിയോട് ചോദിച്ചു.