ഐഎസ്എല്‍ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സിബാബ്വെ താരം കോസ്റ്റ നമനീസു നയിക്കും. ഇടതു പ്രതിരോധ കോട്ട കാക്കുന്ന ജെസൽ കാർനേറിയോ ആണ് വൈസ് ക്യാപ്റ്റൻ. ഏഴാം സീസൺ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെ നേരിടും. ഇതിന് മുന്നോടിയായാണ് ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയാണ് റിസർവ് ക്യാപ്റ്റൻ.
ചെക്ക് ലീഗിലെ സ്പാർട്ടാ പ്രേഗിൽ നിന്നാണ് ആറടി നാളിഞ്ച് കാരനായ കോസ്റ്റ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 150 ഓളം മത്സരങ്ങളിൽ കോസ്റ്റ സ്പാർട്ടക്കായി പ്രതിരോധ കോട്ട കാത്തിട്ടുണ്ട്. കോസ്റ്റയെ സ്പാർട്ടാ പ്രേഗ് തങ്ങളുടെ ഇതിഹാസ താരമായി പ്രഖ്യാപിച്ചിരുന്നു. 2013 മുതൽ 2019 വരെ കോസ്റ്റ സ്പാർട്ടയിൽ തുടർന്നു. പോളിഷ് ലീഗിലും കോസ്റ്റ ബൂട്ട് കെട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിലെ അനുഭവ സമ്പത്ത് പരിഗണിച്ചാണ് കോസ്റ്റയെയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി നിയമിച്ചത്. സിബാബ്വെക്കായി 11 അന്താരാഷ്ട്ര മത്സരങ്ങൾ ഈ 34 കാരൻ കളിച്ചിട്ടുണ്ട്.
പ്രതിരോധ നിരയിൽ രണ്ട് ലോകോത്തര താരങ്ങളുടെ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിനെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കേസ്റ്റയെ കൂടാതെ ഐവറി കോസ്റ്റ് ഇന്റർനാഷ്ണൽ ബേക്കറി കോനെയാണ് പ്രതിരോധ കോട്ടകാക്കാൻ ടീമിലുള്ളത്. ഫ്രഞ്ച് ഒന്നാം ഡിവിഷൻ ടീമായ ലിയോൺ, സ്പെയിനിലെ മലാഗ ടീമുകൾക്കായി പ്രതിരോധ കോട്ട തീർത്ത താരമാണ് ബേക്കറി കോനെ. കോസ്റ്റ- കോനെ സഖ്യമാണ് ബ്ലാസ്റ്റേഴ്സ് ആരോധകർ ഉറ്റുനോക്കുന്നത്. പ്രതിരോധത്തിലെ ഇന്ത്യൻ സാന്നിധ്യവും ബ്ലാസ്റ്റേഴ്സിൽ ഏറ്റവും മികച്ചതാണ്. ഇന്ത്യയുടെ വലതു പ്രതിരോധ താരം നിഷു കുമാറിനെ ഈ സീസണിൽ ബാംഗ്ലൂർ എഫ്സിയിൽ നിന്നാണ് സ്വന്തമാക്കിയത്.