ഡല്‍ഹി: ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക. 100 സൈനികര്‍ വീതം അടങ്ങുന്നതാണ് ഒരു കമ്പനി. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക എന്നാണു റിപ്പോര്‍ട്ട്.
ജമ്മുകാശ്മീരിലെ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കൌണ്‍സിലുകളിലേക്കാണ് ഈ മാസം അവസാനം മുതല്‍ തെരഞ്ഞെടുപ്പ് പ്രകൃയകള്‍ ആരംഭിക്കുന്നത്. ഈ മാസം 28 മുതല്‍ അടുത്ത മാസം (ഡിസംബര്‍) 22 വരെ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള എന്നിവരുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ്, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി ഡി പി , സി പി എം, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഗൂപ്കാര്‍ സഖ്യം (പി എ ജി ഡി) ഒറ്റക്കെട്ടായാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിലില്ലെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പലയിടങ്ങളിലും സഖ്യവുമായി സഹകരിച്ച് മത്സരിക്കുന്നുണ്ട്.
തീവ്രവാദ സംഘങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകൃയ അട്ടിമറിക്കാന്‍ സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സേനയെ നിയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ് എഫ്, സി ആര്‍ പി എഫ്, സി ഐ എസ് എഫ്, എസ് എസ് പി, ഐ ടി ബി പി, എന്നീ സേനാവിഭാഗങ്ങളില്‍ നിന്നായാണ് കാല്‍ ലക്ഷം പേരടങ്ങുന്ന സേനാ വിഭാഗത്തെ ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്നത്.