കറിക്ക് അരിയുമ്പോൾ കൈ മുറിഞ്ഞു.
കൈ എന്ന് പറഞ്ഞാൽ കൈവിരൽ,
കൃത്യമായി പറഞ്ഞാൽ ചൂണ്ടുവിരൽ.
“വെണ്ടയ്ക്കക്ക് ആരെങ്കിലും
ഈ കത്തി എടുക്കുമോ?”
“അത് അതിന്റെ കത്തി
അവിടെത്തന്നെ വയ്ക്കാഞ്ഞിട്ടല്ലേ?”
ഓരോന്നും അതാതിന്റെ സ്ഥാനത്ത്
ഇരിക്കേണ്ട ഇടത്തെ
നാം അടുക്കള എന്ന് പറയുന്നു,
പണ്ടും, ഇന്നും, എല്ലായ്‌പ്പോഴും.
“വെണ്ടയ്ക്ക നുറുക്കുവാൻ ആരെങ്കിലും
എല്ലാ വിരലുകളും കൂട്ടിപ്പിടിക്കുമോ?”
“അത് നേരത്തെ പറഞ്ഞില്ലല്ലോ ?”
ഓരോന്നും മുൻതീർച്ചപ്പെടുത്തിയ വിധം
ശ്രദ്ധയോടെ ചെയ്യേണ്ടതിനെ
നാം അടുക്കള എന്ന് പറയുന്നു.
പണ്ടും, ഇന്നും, എല്ലായ്‌പ്പോഴും.
“അല്ല, എന്തിനാണ് ഇപ്പോൾ
വെണ്ടയ്ക്ക ശരിയാക്കാൻ പോയത്?”
“അത് മറ്റുള്ളതൊന്നും
നേരത്തെ ചെയ്യാഞ്ഞതു കൊണ്ടല്ലേ?”
ഓരോന്നും അതാതിന്റെ സമയത്ത്
ചെയ്തുതീർക്കേണ്ടതിനെ
നാം അടുക്കള എന്നു പറയുന്നു.
പണ്ടും ഇന്നും, എല്ലായ്‌പ്പോഴും.
“അരി കഴുകാൻ പറഞ്ഞിട്ട്
അത് ചെയ്യാതെ എന്തിനാണ്…”
“അത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് വിചാരിച്ചു.”
ഓരോന്ന് ചെയ്യേണ്ടവർ
അതു തന്നെ വീണ്ടും വീണ്ടും ചെയ്യുന്നതിനെ
നാം അടുക്കള എന്നു വിളിക്കുന്നു.
പണ്ടും, ഇന്നും, എല്ലായ്‌പ്പോഴും.
മുറിവ് പറ്റിയേടത്ത് ഇരുണ്ടു വരുന്നുവല്ലോ?
അതോ കണ്ണ് മങ്ങുന്നതോ?
ചോര, വേദന, വെപ്രാളം..
ഇനി എന്തു ചെയ്യും?
അത്..
മുറിഞ്ഞത് ആൺവിരൽ ആണെങ്കിൽ
ഫേസ്‌ബുക്കിലും ഇൻസ്റ്റാ ഗ്രാമിലും വാട്സ്ആപ്പിലും ഇട്ടു
വമ്പത്തം കാണിക്കാം.
മുറിഞ്ഞത് പെൺവിരൽ ആണെങ്കിൽ..
പെൺവിരൽ മുറിയുന്നില്ലല്ലോ,
മുറിഞ്ഞാലും ചോര വരൂന്നില്ലല്ലോ.
ചോര വന്നാലും, കണ്ണ് കാണുന്നില്ലല്ലോ.
പണ്ടും.
ഇന്നും.
എപ്പോഴും.