തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ വിജയൻ സർക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം വൈകീട്ട് 5.30 ന് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രിസഭായോഗത്തിന് തൊട്ടടുത്തുള്ള സെക്രട്ടറിയേറ്റിലേക്ക് പോകും. ആദ്യ മന്ത്രിസഭായോഗത്തിൽ ഏതാനും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സാമൂഹ്യപെൻഷൻ തുക വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയാണ് മന്ത്രിസഭ പരിഗണിക്കുക. ആദ്യ മന്ത്രിസഭായോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ പിആർഡിക്ക് മാത്രമാണ് അനുവാദമുള്ളത്. പിആർഡി ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകും. സെക്രട്ടറിയേറ്റിലെ തിരിക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും ഗവർണർ ചായസല്‍ക്കാരം നൽകും. രാജ്ഭവനിലാണ് ചായസൽക്കാരം. തുടർന്ന് മന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള ഓഫീസുകളിലേക്ക് പോകും.
പിണറായി വിജയൻ മന്ത്രിസഭ ഇന്ന് ഉച്ചക്ക് 3.30 ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. 500 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. കൊവിഡ് കാലമായതിനാൽ ക്ഷണിക്കപ്പെട്ട പലരും ചടങ്ങിൽ പങ്കെടുക്കില്ല. പ്രതിപക്ഷ നേതാക്കൾ ചടങ്ങിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ആളുകളുടെ എണ്ണം കുറക്കുന്നത്. നിലവിൽ സെൻട്രൽ സ്റ്റേഡിയത്തിൽ 250 ൽ താഴെ മാത്രമാണ് കേസരകൾ നിരത്തിയിരിക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിൽ മാധ്യമങ്ങൾക്ക് ഉൾപ്പെടെ കർശന നിയന്ത്രണമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പാസ് നൽകിയിരിക്കുന്നത്. ചാനൽ ക്യാമറകൾ അനുവദിക്കില്ല. പിആർഡി വകുപ്പ് മാത്രമാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഈ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകും. 13 ക്യാമറകൾ പിആർഡി സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പാസ് ഉള്ള വാഹനങ്ങൾക്ക് മാത്രമാണ് എംജി റോഡിലേക്ക് പ്രവേശിപ്പിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
സാമൂഹ്യ അകലം പാലിച്ചാണ് കസേരകൾ സജ്ജീകരിച്ചിരിക്കുന്നത്. വേദിയിലും സദസിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പിഡബ്ല്യുഡി, കെഎസ്ഇബി, പൊലീസ്, ഫയർ എന്നീ ക്ലിയറൻസിനായി വേദി വിട്ടുനൽകി. ഉച്ചക്ക് 1.30 ന് മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. 2.15 ന് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. 50 പൊലീസുകാരെയാണ് സദസിൽ വിന്യസിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന ‘നവകേരള ഗീതാഞ്ജലി’ പ്രദർശിപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച കൂറ്റൻ സ്‌ക്രീനിലാണ് നവകേരള ഗീതാഞ്ജലി അരങ്ങേറുക.
കെ ജെ യേശുദാസ്, എ ആർ റഹ്‌മാൻ, ഹരിഹരൻ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യ നമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ എന്നിവരാണ് ഗീതാഞ്ജലിയുമായി സ്കീനിൽ എത്തുക.
മമ്മൂട്ടി പരിപാടിയുടെ അവതരണം നടത്തും. ചലച്ചിത്ര സംവിധായകൻ ടി. കെ. രാജീവ്കുമാറാണ് സംവിധായകൻ. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. പിആർഡിയും കേരള മീഡിയ അക്കാഡമിയും ചേർന്നാണ് ഗീതാഞ്ജലി നിർമിച്ചത്.