സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന മൗലാന അബൂല്‍ കലാം ആസാദിന്‍റെ 133-ാം ജന്മ വാര്‍ഷികദിനമാണ് ഇന്ന്. മൗലാന അബൂല്‍ കലാം ആസാദിനോടുള്ള ആദരസൂചകമായാണ് രാജ്യം അദ്ദേഹത്തിന്‍റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വളരെ നിര്‍ണ്ണായകമായ 'ക്വിറ്റ് ഇന്ത്യാ' സമരഘട്ടത്തില്‍ (1942 മുതല്‍ 1946 വരെ) കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷനുമായിരുന്നു മൗലാന അബൂല്‍ കലാം ആസാദ്. 1923-ല്‍ തന്റെ 35-ാം വയസ്സില്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മൗലാന ആസാദാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ്.
എഴുത്തുകാരന്‍ എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം തൂലികാനാമമായി സ്വീകരിച്ച പേരാണ് 'ആസാദ്'. 1888-ല്‍ മെക്കയില്‍ ജനിച്ച അബൂല്‍ കലാം ആസാദിന്‍റെ യഥാര്‍ഥാ പേര് ഗുലാം മുഹിയുദ്ദീന്‍ അഹമദ് ബിന്‍ ഖൈറുദ്ദീന്‍ അല്‍ ഹുസൈനി എന്നായിരുന്നു. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മൗലാന അബൂല്‍ കലാം ആസാദ് ബഹുമുഖ പ്രതിഭയായിരുന്നു. ഇസ്ലാമിക പണ്ഡിതനായിരുന്ന അദ്ദേഹമാണ് 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥകാരന്‍, വാഗ്മി, എഴുത്തുകാരന്‍, പ്രക്ഷോഭകാരി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ ഒരു വ്യക്തിക്ക് തന്റെ ചുരുങ്ങിയ ആയുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നതിലുമെത്രയോ അപ്പുറത്തേക്ക് തന്റെ കര്‍മമണ്ഡലം വിസ്തൃതമാക്കിയ മഹാനായിരുന്നു അബുല്‍ കലാം ആസാദ്.
"അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാനകോശത്തിനു സമാനമാണ്... മധ്യയുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്ന് മുൻ പ്രധാനമന്ത്രിയും 'വിശ്വ ചരിത്രാവലോകനം', 'ഇന്ത്യയെ കണ്ടെത്തല്‍' തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവും അപാര പണ്ഡിതനുമായിരുന്ന ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്.
ഹിന്ദു-മുസ്‌ലിം ഐക്യവും ഇന്ത്യയുടെ അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് തന്നില്‍ അര്‍പ്പിക്കപ്പെട്ട ചരിത്രദൗത്യമായി അദ്ദേഹം കണ്ടിരുന്നു. സാമ്രാജ്യത്വത്തിന്റെ ആസൂത്രണക്കുരുക്കില്‍പെടാതെ ഇരുസമുദായങ്ങളെയും ദേശീയവിമോചനത്തില്‍ ഏകോപിപ്പിച്ചുനിര്‍ത്തേണ്ടത് സര്‍വ്വപ്രധാനമാണെന്ന് ആസാദ് കരുതി. ഹിന്ദു-മുസ്‌ലിം മൈത്രി ഇന്ത്യയുടെ ശാശ്വതമായ മൗലിക പ്രശ്‌നമാണെന്നും അത് സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തുന്ന ഒരു ഉപാധി മാത്രമല്ല, ലക്ഷ്യം തന്നെയാണെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി തന്റെ ജീവിതകാലം മുഴുവന്‍ പ്രചാരണത്തിലേര്‍പ്പെടുകയും ചെയ്തു. 'സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് ഖുതുബ് മിനാറിന്‍റെ തുമ്പത്തിരുന്ന് സ്വാതന്ത്ര്യം തരാമെന്നു പറഞ്ഞാലും രാജ്യത്തെ ഹിന്ദുവും മുസല്‍മാനും ഐക്യപ്പെടുന്നതുവരെ ഞാനത് സ്വീകരിക്കില്ല '-ആസാദ് അടിവരയിട്ടു പറഞ്ഞു.
ഇന്ത്യാ വിഭജനത്തിനെതിരെ അവസാന നിമിഷം വരെ പോരാടുകയും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ ഏറ്റവുമധികം വേദനിക്കുകയും ചെയ്ത ദേശീയ നേതാക്കളില്‍ പ്രധാനിയായിരുന്നു മൗലാന ആസാദ്. വിഭജനം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വ്യത്യസ്ത വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിക്കൊണ്ട് ഒരുമിച്ച് ജീവിക്കാന്‍ ഒരു മതവും എതിരല്ലെന്ന് ജനതയെ അദ്ദേഹം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഗാന്ധിജിയുടെ കീഴില്‍ ഹിന്ദുക്കളോടൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടി അണിചേരുമ്പോള്‍ വിശ്വാസപരമായ ധര്‍മ്മം തന്നെയാണ് താന്‍ നിറവേറ്റുന്നത് അദ്ദേഹം പ്രഖ്യാപിച്ചു.'അക്കാലത്ത് ആസാദിന്‍റെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല', അഗ്നിസ്ഫുലിംഗങ്ങളായിരുന്നു'വെന്നാണ് മൌലാനാ അബുൽ ഹസൻ അലി നദവി രേഖപ്പെടുത്തിയിട്ടുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക