ചെന്നൈ: തക്കാളിയുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്ടിൽ വിളവ് കുറഞ്ഞതാണ് വിപണിയിൽ വില കത്തിക്കയറാന്‍ കാരണം. 100 മുതൽ 140 രൂപ വരെയാണ് തമിഴ്നാട്ടിൽ കിലോയ്ക്ക് തക്കാളിയുടെ വില. തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്ന് തമിഴ്നാട് സർക്കാര്‍തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തക്കാളി വില പിടിച്ചുനിർത്താൻ പെടാപ്പാട് പെടുകയാണ്.
കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളി വില കുതിച്ചു തുടങ്ങിയത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലും ചുറ്റുവട്ട ഗ്രാമങ്ങളിലും പളനി ഒട്ടംഛത്രം ഉൾപ്പെടെ നഗരങ്ങൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് തക്കാളി കൂടുതലായി കൃഷി ചെയ്തുവരുന്നത്. ഇവിടെ നിന്നാണ് തക്കാളി കേരളത്തിലേക്കെത്തുന്നത്. ഇക്കുറി കാലവര്‍ഷം വൈകിയതും മറ്റ് കാലാവസ്ഥാ മാറ്റങ്ങള്‍കൊണ്ട് വിളവ് കുറഞ്ഞതും തക്കാളിയുടെ ഉല്‍പാദനവും വിതരണവും കുറയാന്‍ കാരണമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മധ്യപ്രദേശിലെ ബുർഹാൻപുർ കാർഷിക കമ്പോളത്തിൽ ഒരു കിലോ തക്കാളിക്ക് 150 രൂപയിൽ തുടരുമ്പോൾ ജമ്മുവിൽ ഒരു കിലോയ്‌ക്ക് 120 രൂപയാണ്. ഇവിടെ ഇഞ്ചി കിലോയ്‌ക്ക് നാനൂറ് രൂപ പിന്നിട്ടു. ഗുജറാത്തിലും തക്കാളി വില നൂറിനു മുകളിലാണ്. ഡൽഹിയിൽ തക്കാളി 120 രൂപയ്‌ക്കും ഇഞ്ചി 320 രൂപയ്‌ക്കുമാണ് വിൽക്കുന്നത്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിളനാശമുണ്ടായതാണ് ഉത്തരേന്ത്യയില്‍ വില വര്‍ധനവിനു കാരണം.