തിരുവനന്തപുരം: ഡി സി സി പുനസംഘടന വഷളാക്കിയത് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വറാണെന്ന് എ ഐ ഗ്രൂപ്പുകള്‍. അതിനാല്‍ കേരളത്തിന്‍റെ ചുമതലയുള്ള അന്‍വറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എ ഐ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് ലീഡര്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഇതേകാര്യം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കുവാന്‍ അന്‍വര്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട അവസാന വാക്ക് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയാണെന്നും താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ ഗ്രൂപ്പുകള്‍ അന്‍വറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം, പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയോടും, രമേശ് ചെന്നിത്തലയോടും കൂടിയാലോചിച്ചില്ലായെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അന്‍വര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നുവെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൽ പ്രശ്നങ്ങളോട് അൻവർ നിസംഗത തുടരുകയാണെന്നും കേരളത്തിലെ പ്രവർത്തകരുടെ വികാരം മാനിക്കുന്നില്ലെന്നും സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തുകളിൽ പറയുന്നു.