ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ ഗര്‍ഭഛിദ്ര നിയമ ഭേദഗതിയെ എതിര്‍ത്ത് കത്തോലിക്കാ സഭ. ബലാത്സംഗമായാലും അവിഹിതമായാലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ലെന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരിന്തോട്ടം ദീപികയിലെഴുതിയ ലേഖനത്തിലാണ് സഭ ഗര്‍ഭഛിദ്രത്തിനെതിരായ നിലപാട് വ്യക്തമാക്കിയത്. 24 ആഴ്ച്ചവരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതിനുപിന്നാലെയാണ് ഗര്‍ഭഛിദ്രത്തെ എതിര്‍ത്തുളള കത്തോലിക്കാ സഭയുടെ ലേഖനം.
മനുഷ്യജീവന് ബോധപൂര്‍വ്വം ഹാനി വരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണ്. ആദ്യകോശത്തിന്റെ രൂപീകരണം മുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യബ്രൂണത്തിന് സ്വന്തമായി ജീവനും ജീവിതവുമുണ്ട്. അതിന് പ്രതിരോധിക്കാനോ പ്രതികരിക്കാനോ കഴിവില്ലെന്നതുകൊണ്ട് ജീവിക്കാന്‍ അവകാശമില്ലാത്ത വ്യക്തിയായി മാറുന്നില്ല എന്നാണ് സഭയുടെ വാദം. ജനിച്ചുകഴിഞ്ഞ ഒരു കുഞ്ഞിന്റെ ജീവനെടുക്കുന്നത് തെറ്റാണെങ്കില്‍ അമ്മയുടെ ഉദരത്തിലിരിക്കുന്ന കുഞ്ഞിന്റെ ജീവനെടുക്കുന്നതും കുറ്റകൃത്യമാണെന്നും ലേഖനത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
'വിവാഹേതര ബന്ധം മൂലമോ ബലാത്സംഗം മൂലമോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ ആവട്ടെ അവിഹിതബന്ധമാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ല. ഇപ്രകാരം സംഭവിച്ചതിന് ഗര്‍ഭസ്ഥ ശിശു എന്തുപിഴച്ചു ? തനിക്ക് ഒരു പങ്കുമില്ലാത്ത കാര്യത്തിന്റെ പേരില്‍ ഒരു മനുഷ്യശിശു കൊലശിക്ഷയ്ക്ക് വിധിക്കപ്പെടുകയാണ്. അധാര്‍മ്മികവും അനീതിപരവും ക്രൂരവുമാണത്. ആരോഗ്യപരമായ കാരണങ്ങളാണെങ്കില്‍ പോലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാന്‍ കഴിയില്ല. മനുഷ്യജീവന് വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഈ അധാര്‍മ്മിക നിയമം പിന്‍വലിക്കണം' സഭ ആവശ്യപ്പെട്ടു.