അമ്മയുടെയും കുഞ്ഞിന്റെയും പ്രശ്നം ആധുനികൊത്തരർ മുതൽ കുടുംബ സദാചാരവാദികൾ വരെയും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചുരുക്കത്തിൽ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത കുഞ്ഞൊഴികെ മറ്റെല്ലാവരുടെയും മൊഴികൾ വന്നുകഴിഞ്ഞു. കുഞ്ഞിന്റെ മാത്രം അഭിപ്രായമാണ് കിട്ടാത്തത്. അങ്ങിനെ നോക്കിയപ്പോൾ കണ്ട ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
ഒരു കുഞ്ഞിനെ ജനിപ്പിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള പൂർണമായ അവകാശം ജനിപ്പിക്കുന്നവരുടേതാണ്. കുഞ്ഞ് വേണ്ടെങ്കിൽ എടുക്കാവുന്ന നിരവധി പ്രതിരോധ മാര്‍ഗ ങ്ങൾ മെഡിക്കൽ സയൻസ് പറഞ്ഞുതരും. കൊള്ളാവുന്ന ആരെയെങ്കിലും കണ്ട് ഉപദേശം തേടിയിട്ടുമതി തുടർ നടപടികൾ ആരംഭിക്കാൻ. അതൊന്നും ചെയ്യാതെ എടുത്തുചാടുന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. ഇനി ഗർഭം ധരിച്ചുപോയാൽ തന്നെ ഗർഭഛിദ്രം നടത്താൻ മാർഗങ്ങളുണ്ട്. അതിനെതിരെ നടത്തുന്ന പ്രചാരണം കപട സദാചാരത്തിലൂന്നിയതും അശാസ്‌ത്രീയവുമാണ്.
കുട്ടി ജനിച്ചാൽ പ്രസവാനന്തര ശുശ്രൂഷയും പരിചരണവും അമ്മക്കും കുഞ്ഞിനും ഒരുപോലെ ആവശ്യമാണ്. കാളകൂറ്റൻമാരെ പോലെ ചിലർ ബീജം നിക്ഷേപിച്ചുപോയ നിരാലംബരായ സ്ത്രീകൾ അമ്മത്തൊട്ടിലിൽ കുട്ടിയെ ഇട്ടിട്ടുപോകുന്നത് മനസ്സിലാക്കാം. ശുശ്രൂഷയ്ക്ക് സൗകര്യമുള്ള സ്ഥലങ്ങളിൽ തന്നെ അതിനുള്ള സംവിധാനംചെയ്യാതെ ദത്തു കൊടുക്കുന്നത് കുഞ്ഞിന്റെ വളർച്ചക്ക് തന്നെ വിരുദ്ധമാണ്. അശാസ്ത്രീയവും ദുരഭിമാനപരവും ആണത്. ഇതിന് അമ്മയും കൂട്ടുനിന്നു എന്നത് അവർ ഇക്കാര്യത്തിൽ പൊതുവിൽ സ്വീകരിച്ച അപക്വമായ നിലപാടിനെ കാണിക്കുന്നു. പിന്നീട് അവർ തിരുത്താൻ തയ്യാറാകുന്നു എന്നത് സ്വാഗതാർഹമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതുകൊണ്ട് അമ്മയും കുഞ്ഞും എത്രയും വേഗം യോജിപ്പിക്കപ്പെടണം. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം പ്രധാനം അതാണ്. അച്ഛനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾക്ക് പ്രസക്തിയില്ല. അമ്മയുടെ മനസ്സിൽ അച്ഛനെ പറ്റിയുണ്ടായ ധാരണകൾ മാത്രമാണ് അയാളെ നിലനിർത്തുന്നത്. അതു നിലനിർത്തണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടതും അമ്മയാണ്. ഒറ്റമ്മമാർ (single mothers) ഉണ്ടാകുന്നതിലൊരു തകരാറുമില്ല. തന്നെ ചുറ്റിപ്പറ്റി നടക്കുന്നവരിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള അവബോധവും പക്വതയും മക്കൾക്ക് നൽകുകയാണ് അമ്മയുടെയും അച്ഛന്റെയും മറ്റു ബന്ധുക്കളുടെയും കടമ. മക്കൾ തീരുമാനമെടുത്താൽ, അതിൽ ചെലത് പിന്നീട് തെറ്റായാലും ഒന്നിച്ചു നിൽക്കാനുള്ള ആർജവവും ഇക്കൂട്ടർ കാണിക്കണം .
അല്ലാത്ത ദുരഭിമാനപ്പേക്കൂത്തുകൾ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് വിരുദ്ധമാണ് മനുഷ്യവിരുദ്ധമാണ്. ഇതൊന്നും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ മാത്രം പ്രശ്നമല്ല. കേരളസമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്‌നമാണ്. ആരോഗ്യപൂര്‍ണമായ സഹചര്യങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾ വളരണോ എന്നു തീരുമാനിക്കുന്ന പ്രശ്നമാണ്. മുതിർന്നവരുടെ വിവരക്കേടുകൾ കുട്ടികളുടെ വളർച്ചയെ നശിപ്പിക്കരുത്. അതിന് മുതിർന്നവർക്കടക്കം ഒരു ലൈംഗിക അവബോധ പ്രകൃയയും ആവശ്യമാണ്. അതിനെക്കുറിച്ചാണ് ചർച്ചകൾ വേണ്ടത്.