കൊച്ചി: പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ഇടപ്പളളി- വൈറ്റില ദേശീയ പാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ആറുകിലോമീറ്ററോളം വരുന്ന ദേശീയപാത ആയിരത്തി അഞ്ഞൂറ് വാഹനങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് സ്തംഭിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം മൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടന്നത്. ഇതിനുപിന്നാലെയാണ് വാഹനത്തില്‍ നിന്നിറങ്ങി ജോജു ജോര്‍ജ്ജ് പ്രതികരിച്ചത്.
'ഞാനിത് ഒരു ഷോയ്ക്ക് വേണ്ടിയല്ല പറയുന്നത്. രണ്ടുമണിക്കൂറോളമായി ആളുകള്‍ ഈ ബ്ലോക്കില്‍ പെട്ട് കിടക്കുന്നത്. ഒരു മര്യാദയൊക്കെ വേണ്ടേ. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ കുറേ വിവരമില്ലാത്തവര്‍ റോഡിലിറങ്ങിയതാണ് കാണുന്നത്. കുഞ്ഞുങ്ങളടക്കമുളള സാധാരണക്കാര്‍ റോഡില്‍ കഷ്ടപ്പെടുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് എന്ത് പ്രതിഷേധമാണ് അവര്‍ നടത്തുന്നത്' ജോജു ജോര്‍ജ്ജ് ചോദിച്ചു. ഇതിനിടെ സമരക്കാരുമായി വാക്കുതർക്കവുമുണ്ടായി. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു. ജോജുവിനെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോജു മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. സിനിമാ സ്‌റ്റൈലില്‍ വന്ന് ഷോ കാണിക്കുകയായിരുന്നു ജോജുവെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയടക്കം ആക്ഷേപിച്ചുവെന്നും കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു . 'ജോജുവിന്റെ വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നു. അത് പൊലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ജോജുവിന്റെ വാഹനം തല്ലിപ്പൊളിച്ചത് കോണ്‍ഗ്രസുകാരല്ല. സമരത്തിന് ഐക്യദാര്‍ഡ്യവുമായെത്തിയ വഴിപോക്കരാവാം അത് ചെയ്തത്' എന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു.