കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ സമ്മേളനത്തില്‍ വിദ്വേഷകരമായ പ്രസ്താവന നടത്തിയ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ കല്ലായിക്കെതിരെ പൊലീസ് കേസ് എടുത്തു. സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എ പി നൽകിയ പരാതിയിൽ ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പതിരായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും അബ്ദു റഹിമാന്‍ കല്ലായി നടത്തിയിരുന്നു. റിയാസിന്‍റെത് കല്യാണമല്ലെന്നും വ്യഭിചാരമാണെന്നും ഇത് തുറന്ന് പറയാന്‍ നട്ടെല്ലുണ്ടാകണം എന്നുമാണ് അബ്ദു റഹിമാന്‍ പറഞ്ഞത്. അതോടൊപ്പം, സ്വവര്‍ഗരതിയെ അംഗീകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് ഡി വൈ എഫ് ഐക്കാരാണെന്നും അബ്ദു റഹിമാന്‍ പറഞ്ഞിരുന്നു. ഇ എം സും, എ കെ ജിയും സ്വര്‍ഗം വേണ്ടന്ന് പറയുന്ന കാഫിറുകളാണെന്നുമാണ് സമ്മേളനത്തില്‍ വെച്ച് അബ്ദു റഹിമാന്‍ കല്ലായി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെ മാപ്പുപറഞ്ഞ് അബ്ദുറഹിമാന്‍ കല്ലായി രംഗത്തെത്തിയിരുന്നു. എന്‍റെ വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ച്ചപ്പാടാണ് സമ്മേളനത്തില്‍ സൂചിപ്പിച്ചതെന്നും ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യംവെച്ചിരുന്നില്ലന്നും അബ്ദു റഹിമാന്‍ വ്യക്തമാക്കിയിരുന്നു.