തിരുവനന്തപുരം: ആറ്റിങ്ങളില്‍ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത എട്ടുവയസുകാരിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കുട്ടിക്ക് ഒന്നരലക്ഷം രൂപ നല്‍കണമെന്നും കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കുട്ടിയെ പരസ്യമായി വിചാരണ ചെയ്ത പി സി രജിതയ്‌ക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടിയെടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
തനിക്കും കുഞ്ഞിനും നീതി കിട്ടിയെന്ന് അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാള്‍ വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടായിരുന്നു എന്നും നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കുട്ടിയുടെ മൗലികാവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കാവുന്നതിന്റെ പരമാവധി ശിക്ഷ നല്‍കിക്കഴിഞ്ഞെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
വിഷയത്തില്‍ നേരത്തെയും ഹൈക്കോടതി പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പേടിച്ച് കരഞ്ഞുപോയ പെണ്‍കുട്ടിയെ പൊലീസുകാരി ആശ്വസിപ്പിക്കണമായിരുന്നെന്നാണ് കോടതി അന്ന് പറഞ്ഞത്. പൊലീസ് കുട്ടിയോട് ക്ഷമ ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുളളു എന്നും കാക്കിയിട്ടതിന്റെ അഹങ്കാരം അതിന് അനുവദിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഓഗസ്റ്റ് 27-നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പി സി രജിത മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും എട്ടുവയസുകാരി മകളെയും പരസ്യവിചാരണ ചെയ്തത്. ഐ എസ് ആര്‍ ഒയുടെ വാഹനം കാണാന്‍ പോയി തിരിച്ചുവരുന്നതുവഴിയാണ് പൊലീസ് തോന്നക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും തടഞ്ഞുനിര്‍ത്തിയത്. ജയചന്ദ്രന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടു എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥയുടെ മൊബൈല്‍ പൊലീസ് വാഹനത്തിനകത്തുനിന്ന് തന്നെ ലഭിച്ചു. എന്നാല്‍ അവര്‍ മാപ്പുപറയാന്‍ തയാറായില്ല. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സലിംഗിനുവരെ വിധേയയാക്കേണ്ടി വന്നു.