ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മലബാര്‍ കലാപത്തെ കുറിച്ചു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തിയിരുന്നു.
പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനിച്ചു. 1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ പി.എച്ച്.ഡി ലഭിച്ചു. ആറു വർഷം കോട്ടയം, കൊല്ലം സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തു. 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
'അന്വേഷണം, ആസ്വാദനം', 'നിരൂപണം പുതിയ മുഖം', 'മലബാർ റബല്ല്യൻ', 'ദ ലാന്റ് ഓഫ് മലബാർ', 'മാപ്പിള പഠനങ്ങൾ', 'വസന്തത്തിന്റെ മുറിവ്', 'ഉണർവിന്റെ ലഹരിയിലേക്ക്' എന്നിവ അദ്ദേഹത്തിൻ്റെ കൃതികളാണ്. 'വസന്തത്തിന്റെ മുറിവ്' എന്ന ഗ്രന്ഥത്തിന് വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 'ഉണർവിന്റെ ലഹരിയിലേക്ക്' എന്ന കൃതിക്ക് സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.