കോഴിക്കോട്: ആര്‍ എസ് എസിന്റെ പോഷക സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിനെതിരെ തല്‍ക്കാലം കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയില്ലെന്ന് സൂചന. മേയറെ പാര്‍ട്ടി തളളിപ്പറഞ്ഞതോടെ നടപടികള്‍ പൂര്‍ത്തിയായെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. അടുത്ത ദിവസം ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും.
മേയറെ തളളി വാര്‍ത്താക്കുറിപ്പിറക്കിയതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരണം നല്‍കിയിരുന്നു. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ് മേയറുടെ സമീപനം. അതുകൊണ്ടാണ് മേയറുടെ സമീപനത്തെ പാര്‍ട്ടി പരസ്യമായി തളളിപ്പറഞ്ഞത് എന്നാണ് പി മോഹനന്‍ പറഞ്ഞത്. രാഷ്ട്രീയം നോക്കിയല്ല, കുറേ അമ്മമാര്‍ വിളിച്ചപ്പോള്‍ പോയതാണ്. അതില്‍ വര്‍ഗീയതയൊന്നും കണ്ടില്ല എന്നായിരുന്നു മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞത്. ഇതു മുഖവിലക്കെടുത്താണ് തല്‍ക്കാലം കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. കൂടുതല്‍ നടപടികളെടുക്കണോ എന്നകാര്യം ബുധനാഴ്ച്ച ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് മേയര്‍ പറഞ്ഞത്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികള്‍ക്ക് എത്രത്തോളം സ്‌നേഹം കൊടുക്കുന്നു എന്നതിനാണ് പ്രാധാന്യമെന്നും ബീനാ ഫിലിപ്പ് പറഞ്ഞിരുന്നു. 'ശ്രീകൃഷ്ണന്റെ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസില്‍ ഉള്‍ക്കൊളളണം. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ അമ്മമാര്‍ മക്കളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവുമുണ്ടാകും.കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണ്' -എന്നായിരുന്നു ബീന ഫിലിപ്പ് പറഞ്ഞത്.