കോഴിക്കോട് സെഷൻസ് ജഡ്ജി ഏത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്?
ഇരയുടെ വസ്ത്രധാരണ രീതിയാണത്രേ സിവിക് ചന്ദ്രനെ ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് ഈ ന്യായാധിപൻ്റെ കണ്ടെത്തൽ! ഇരകളെ കുറ്റവാളികളായി കാണുന്ന മധ്യകാലിക പൗരോഹിത്യ നീതിബോധമാണോ ഈ ന്യായാധിപനെ നയിക്കുന്നത്? മധ്യകാല മതകുറ്റവിചാരണകളുടെ നീണ്ട ചരിത്രം പൗരോഹിത്യത്തിനും വരേണ്യർക്കും എന്തും ചെയ്യാമെന്ന് കല്പിച്ച ക്രൂരനീതിയുടേതായിരുന്നു.
ഇരയുടെ ശരീരാവയങ്ങളുടെ സൗന്ദര്യത്തിൽ പ്രലോഭിതരായിട്ടാണ് പുരോഹിതന്മാർ ബലാത്സംഗം ചെയ്യാൻ നിർബന്ധിതരാവുന്നതെന്നും ദൈവത്തിൻ്റെ പ്രതിനിധിയായ പുരോഹിതനെ വഴിതെറ്റിക്കാൻ സാത്താൻ ശരീര സൗന്ദര്യമായി പെൺകുട്ടികളിൽ സന്നിവേശിച്ചിരിക്കയാണെന്നുമായിരുന്നു മതകോടതികളുടെ ന്യായവിധികളിൽ പറഞ്ഞിരുന്നത്.
കാമഭ്രാന്തന്മാരായ പുരോഹിതന്മാരല്ല അവരുടെ അതിക്രമങ്ങൾക്കിരയായ പെൺകുട്ടികളാണ് കുറ്റവാളികൾ ! അതായിരുന്നു ബലാത്സംഗികളായ പുരോഹിതരെ കുറ്റമുക്തരാക്കാൻ മത കോടതികൾ കണ്ടെത്തിയ ന്യായം! പുരോഹിതനെ സ്വന്തം ശരീരാവയങ്ങളുടെ പ്രലോഭനത്തിലൂടെ വഴിതെറ്റിച്ച, സാത്താൻ സന്നിവേശിച്ച ഉടലുടമകളായി കണ്ടു ഇരകൾക്ക് ഭീകരമായ ശിക്ഷകൾ നൽകുകയായിരുന്നു മതകോടതികൾ...
യൂറോപ്പും പൊതുവെ ലോകവും നവോത്ഥാന ജനാധിപത്യ വിപ്ലവങ്ങളിലൂടെയാണ് മതപൗരോഹിത്യ നീതികളെ അതിജീവിച്ചത്. ആധുനികമായ സമത്വസങ്കല്പങ്ങളുടെ അടിത്തറയിൽ കുറ്റത്തെയും ശിക്ഷയെയും സംബന്ധിച്ച നിയമസംഹിതകൾ വികസിപ്പിച്ചത്. ജനാധിപത്യ മുന്നേറ്റങ്ങളുടെ ഗതിയിൽ കത്തോലിക്കാ സഭ ഈ തെറ്റുകൾക്ക് മാപ്പു ചോദിക്കുകയും ചെയ്തു. കോഴിക്കോട്ടെ ജഡ്ജി മധ്യകാല യൂറോപ്പിലെ സ്ത്രീകൾക്കും പാവപ്പെട്ടവർക്കുംമേൽ ക്രൂരതീർത്ഥാടനങ്ങൾ നടത്തിയ ഇൻക്വിസേഷൻ മൂല്യങ്ങളെയും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ മനുസ്മൃതിയുടെയും വസിഷ്ഠസൂത്രത്തിൻ്റെയും ശങ്കര സംഹിതകളുടെയും ബ്രാഹ്മണമൂല്യങ്ങളെ നീതിയായി കൊണ്ടു നടക്കുന്ന ആളാണോ.? ഇന്ത്യൻ ഭരണഘടനയും സ്ത്രീപരിരക്ഷാ നിയമങ്ങളും സുപ്രീംകോടതി വിധികളൊന്നും ഈ ജഡ്ജിക്ക് ബാധകമല്ലേ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക