ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ചെന്നൈ അപ്പോളോ ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം വിവാദമായതിനുപിന്നാലെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (AIIMS) ന്റെ ഏഴംഗ മെഡിക്കല്‍ ബോര്‍ഡിന്റേതാണ് റിപ്പോര്‍ട്ട്. എയിംസിന്റെ 3 പേജുളള റിപ്പോര്‍ട്ടില്‍ ജയലളിത മരിക്കുന്നതുവരെ അവര്‍ക്കുനല്‍കിയിരുന്ന ചികിത്സകളെക്കുറിച്ചാണ് വിവരിക്കുന്നത്. 2016 സെപ്റ്റംബര്‍ 22-നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ 5-നാണ് അവര്‍ അന്തരിച്ചത്. അതിനുപിന്നാലെ ജയലളിതയ്ക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ ആശുപത്രിക്ക് പിഴവ് സംഭവിച്ചു എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു.
ജയലളിതയുടെ മരണം അന്വേഷിക്കുന്ന റിട്ടയേഡ് ജസ്റ്റിസ് എ ആറുമുഖസാമിയുടെ നേതൃത്വത്തിലുളള കമ്മീഷന്‍ അടുത്തയാഴ്ച്ചയാണ് അന്വേഷണ റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിക്കുക. അപ്പോളോ ആശുപത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ആറുമുഖസാമി കമ്മീഷനെ സഹായിക്കാനായി സുപ്രീംകോടതി എയിംസ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതിനുപിന്നാലെ അന്നത്തെ എ ഐ എ ഡി എം കെ സര്‍ക്കാരാണ് ജസ്റ്റിസ് ആറുമുഖസാമിയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിച്ചത്. പ്രൊഫസര്‍ ഡോ. സന്ദീപ് സേതാണ് എയിംസ് സംഘത്തിന് നേതൃത്വം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിത അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നായിരുന്നു അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമായി വരുന്നു എന്നും അവര്‍ ഭക്ഷണം കഴിച്ച്, ഡോക്ടര്‍മാരോട് സംസാരിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. അതിനുപിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്. ഒരു ദിവസത്തോളം നീണ്ട നാടകീയ മുഹുര്‍ത്തങ്ങള്‍ക്കുശേഷമാണ് ജയലളിതയുടെ മരണം ആശുപത്രി പുറത്തുവിട്ടത്. ഇതോടെയാണ് മരണത്തില്‍ ദുരൂഹതകളുണ്ടെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നത്.