ഭോപ്പാല്‍: ആഫ്രിക്കയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന ചീറ്റകള്‍ക്ക് ആഹാരമായി രാജസ്ഥാനില്‍ നിന്നും പുള്ളിമാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കുനോ നാഷണല്‍ പാര്‍ക്കില്‍ 20,000- ല്‍ അധികം മാനുകളുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ചീറ്റകള്‍ക്ക് ആഹാരമായി പുള്ളിമാനുകളെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മരുഭൂമിയിലുള്ള പുള്ളിമാനുകള്‍ വംശനാശത്തിന്റെ വക്കിലാണെന്നും വിവേചനരഹിതമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തില്‍ അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയത്.
രാജസ്ഥാനില്‍ നിന്നും പുള്ളിമാനുകളെ മധ്യപ്രദേശിലേക്ക് കൊണ്ടുവന്നിട്ടില്ല. അങ്ങനെ കൊണ്ടുവരണമെങ്കില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം. കുനോ നാഷണൽ പാർക്കിൽ 20,000-ലധികംപുള്ളിമാനുകളുണ്ട്. അതിനാൽ പുറത്തു നിന്ന് പുള്ളിമാനുകളെ കൊണ്ടുവരുന്നു എന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് മധ്യപ്രദേശിലെ വനം വകുപ്പ് വിശദീകരണം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് 8 ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ 3 ആണ്‍ ചീറ്റയും 5 പെണ്‍ ചീറ്റയുമാണുള്ളത്. ഇന്ത്യയില്‍ നിന്ന് ഇവക്ക് വംശനാശം സംഭവിച്ചിട്ട് അര നൂറ്റാണ്ടിലേറെയായി. ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റിയത്. ലോകത്തില്‍ ജീവിച്ചിരിക്കുന്ന 7000 ത്തോളം ചീറ്റകളില്‍ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്കയിലെ നമീബിയ, ബോട്സ്വാന എന്നിവിടങ്ങളിൽ കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകളെ ഇന്ത്യയില്‍ അവസാനമായി കണ്ടത് 1967 -68 കാലഘട്ടത്തിലാണ്.