സംസ്ഥാന യുവജനക്ഷേമകാര്യ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിൻ്റെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട 'വിവാദം' കാണുമ്പോൾ യഥാർത്ഥത്തിൽ വിവാദമാകേണ്ടിയിരുന്ന 'യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ചാണ് ഓർക്കുന്നത്.
യഥാർത്ഥത്തിൽ പുരോഗമന കേരളത്തെ ഞെട്ടിക്കുകയും വ്യാപകമായി ചർച്ചയായി ഉയർന്നു വരേണ്ടിയിരുന്നതുമായ യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് എന്തുകൊണ്ട് ഒരു വിവാദം രൂപപ്പെട്ടില്ല!?
1. എയ്ഡഡ് മേഖലയിലെ പട്ടികജാതി പട്ടികവർഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2006-ൽ യുവജനക്ഷേമ യുവജനകാര്യ സമിതിയെ ചുമതലപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് ഇടതുപക്ഷ എം എൽ എ മാരും നാല് വലത് പക്ഷ എം.എൽ എ മാരുമടങ്ങുന്ന സമിതി (ചെയർമാൻ ടി.വി.രാജേഷ് എം എൽ എ ആയിരുന്നു). ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ സമിതി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശേഖരിച്ച കണക്കുകളനുസരിച്ച് എല്‍ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി അടക്കം 7990 എയ്ഡഡ് സ്കൂളുകളിലായി ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഇരുപത്തിനാല് അധ്യാപകർ ജോലി ചെയ്യുന്നുണ്ട് എന്ന് കണ്ടെത്തുകയും അതിൽ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട അധ്യാപകർ 657 പേർ മാത്രമാണെന്നും ഇത് മൊത്തം എയ്ഡഡ് അധ്യാപകരുടെ അര ശതമാനം മാത്രമേ ഉള്ളൂ എന്നും കണ്ടെത്തി. എയ്ഡഡ് മേഖലയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ കടുത്ത വിവേചനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സമിതി അവിടെ പട്ടികജാതി/ പട്ടിക വർഗ്ഗ സംവരണം നടപ്പിലാക്കണമെന്ന് മാത്രമല്ല നിയമനങ്ങൾ പി എസ് സി മുഖേനയാക്കണമെന്നും ശിപാർശ ചെയ്ത് കൊണ്ടുള്ള റിപ്പോർട്ട് 2017-ൽ നിയമസഭയിൽ സമർപ്പിക്കുകയുണ്ടായിട്ടുണ്ട്. വിമോചന സമരം പരാജയപ്പെടുത്തിയ വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ് പുനസ്ഥാപിക്കണമെന്ന് 2017-ൽ യുവജനകാര്യ യുവജനക്ഷേമ സമിതിയിലൂടെ ഇടത്-വലത് എം എൽ എ മാർ ഒരേ സ്വരത്തിൽ ശുപാർശ ചെയ്യുകയും 2017 മെയ് 18-ന് നിയമസഭയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മേൽപറഞ്ഞ റിപ്പോർട്ടിലെ പട്ടികജാതി/ പട്ടികവർഗ്ഗ പ്രാതിനിധ്യക്കുറവോ വിവേചന ഭീകരതയോ നിയമസഭക്കകത്തോ പുറത്തോ ചർച്ച ചെയ്തില്ല, മാധ്യമങ്ങള്‍ രാത്രിച്ചർച്ചക്ക് എടുത്തില്ല. എന്നാൽ 2022-ൻ്റെ അവസാനത്തോടെ ദളിത് നേതൃത്വങ്ങൾ 2017- ലെ യുവജനക്ഷേമം സംബന്ധിച്ച റിപ്പോർട്ടും അതിലെ ശുപാർശകളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയുണ്ടായി. ഇത് ചില കേന്ദ്രങ്ങളിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിൻ്റെ പ്രതിഫലനമായിട്ടാണ് മുന്നോക്ക സംവരണം ലഭിച്ചിട്ടും ജാതി സംവരണം അവസാനിപ്പിക്കണമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം എൻ എസ് എസ് ജനറൽ സെക്രട്ടറി രംഗപ്രവേശനം ചെയ്തത്. എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കണമെന്നും നിയമനങ്ങൾ PSC വഴിയാക്കണമെന്നതടക്കമുള്ള യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ പുരോഗമന നിലപാട് ചർച്ച ചെയ്യാതിരിക്കുക എന്നത് ചില 'കേന്ദ്ര'ങ്ങളുടെ താൽപര്യമാണ് എന്നാണ് മനസിലാക്കേണ്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക