കൊച്ചി: പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് നടി രമ്യാ നമ്പീശന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകളെടുക്കുമ്പോള്‍, ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുളളതിനാല്‍ പല കാര്യങ്ങളും നഷ്ടപ്പെടുമെന്നും അതിനെ താന്‍ അഭിമാനത്തോടെയാണ് കാണുന്നതെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. ഇവിടെ പ്രശ്‌നങ്ങളുളളതുകൊണ്ടാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പോലുളള സംഘടനകളുണ്ടാകുന്നതെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന ഇന്‍ഡസ്ട്രിയായി മലയാള സിനിമ മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും രമ്യ പറഞ്ഞു. 'ബി 32 മുതല്‍ 44 വരെ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രമ്യയുടെ പ്രതികരണം.
'പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നുകരുതി ഇരുപത്തിനാല് മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില കാര്യങ്ങളില്‍ നാം നിലപാടെടുക്കുമ്പോള്‍ നമുക്ക് മറ്റ് ചില കാര്യങ്ങള്‍ നഷ്ടമായേക്കാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്ന് വിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാലേ എല്ലാവര്‍ക്കും കേള്‍ക്കുകയുളളു'- രമ്യാ നമ്പീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് മലയാള സിനിമ ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നും നടിമാര്‍ക്ക് അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേർത്തു.
ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന 'ബി 32 മുതല്‍ 44 വരെ' നിര്‍മ്മിക്കുന്നത് കേരളാ സാംസ്‌കാരിക വകുപ്പാണ്. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, റെയ്‌ന രാധാകൃഷ്ണന്‍, അശ്വതി ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.