സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2024 തെരഞ്ഞെടുപ്പ് പ്രമാണിച്ചാണെങ്കിലും വന്ദേഭാരത് അനുവദിച്ചു കിട്ടിയതിലുള്ള സന്തോഷം അറിയിക്കുന്നു. എന്നാല്‍ വന്ദേഭാരത് കേരളത്തിന്റെ യാത്ര ആവശ്യകതകൾ നിറവേറ്റുന്നതല്ല. കേരളത്തിന്റെ ആവശ്യം അതിവേഗത്തിൽ വിവിധ സ്ഥലങ്ങളിൽ എത്താൻ കഴിയുക എന്നതാണ്. അവിടെയാണ് സിൽവർ ലൈൻ യാഥാർഥ്യമാകേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് ട്രെയിനിന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചപ്പോൾ മുതലുള്ള കേരളത്തിന്റെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. 2024 തെരഞ്ഞെടുപ്പ് പ്രമാണിച്ചാണെങ്കിലും വന്ദേഭാരത് അനുവദിച്ചു കിട്ടിയതിലുള്ള സന്തോഷം അറിയിക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 8 മണിക്കൂർ 5 മിനിറ്റ് എടുത്താണ് വന്ദേഭാരത് എത്തുന്നത്. ഇത് കേരളത്തിന്റെ യാത്ര ആവശ്യകതകൾ നിറവേറ്റുന്നതല്ല. കേരളത്തിന്റെ ആവശ്യം അതിവേഗത്തിൽ വിവിധ സ്ഥലങ്ങളിൽ എത്താൻ കഴിയുക എന്നതാണ്. അവിടെയാണ് സിൽവർ ലൈൻ യാഥാർഥ്യമാകേണ്ടത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ മൂന്നര മണിക്കൂറിൽ താഴെ മതി സിൽവർ ലൈനിൽ. കൂടാതെ ഓരോ 20 മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാവും. നിലവിൽ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിന് മുന്നേ തന്നെ ഉയർന്ന ടിക്കറ്റ് നിരക്കിനെ പോലും അവഗണിച്ചു കൊണ്ട് ആഴ്ചകളോളമുള്ള ടിക്കറ്റ് ബുക്കിങ് പൂർത്തിയായി കഴിഞ്ഞു. അതിവേഗതയിലുള്ള യാത്ര ആവശ്യം എത്രത്തോളം വലുതാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല എന്ന കേന്ദ്ര റെയിൽ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന വളരെ പ്രതീക്ഷകളോടെയാണ് കേരളം നോക്കി കാണുന്നത്. ഉടൻ തന്നെ കേരളത്തിന്റെ സ്വപനം യാഥാർത്ഥ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.