കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്‍റെ വക്കാലത്ത് അഡ്വ. ബി എ ആളൂർ ഏറ്റെടുത്തു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്ന് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്, യൂറിനറി ഇൻഫക്ഷനും ഉണ്ട്. അതുകൊണ്ട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം, കസ്റ്റഡിയിൽ വിടരുത് എന്ന് അഡ്വ. ആളുർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
എന്നാല്‍ പ്രതിയെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട കോടതി വൈദ്യ സഹായം നൽകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തൽ. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നതു കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.
അതിനിടെ, ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് കണ്ടെത്തല്‍. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.