കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സിപിഎമ്മിന്റെ സെമിനാറില്‍ മുസ്ലീം വനിതകള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന ആരോപണം സെമിനാറിന്റെ ശോഭ കെടുത്താന്‍വേണ്ടിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ ബിജെപിക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ ആര്‍എസ്എസ് അനുകൂലികളാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ചില സംഘടനകളുടെ നേതാക്കളെ സെമിനാറില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
'പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമെല്ലാം കേരളത്തിലെ ആര്‍എസ്എസ് ഏജന്റുമാരാണ്. വിവിധ സംഘടനാ നേതാക്കളെ സെമിനാറില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. ബിജെപിക്ക് കേരളത്തില്‍ കളമൊരുക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നത്. ഇക്കാര്യം മതേതരത്വത്തില്‍ വിശ്വസിക്കുന്ന യുഡിഎഫ് അനുഭാവികള്‍ തിരിച്ചറിയണം'- മുഹമ്മദ് റിയാസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എഴുത്തുകാരി ഖദീജ മുംതാസാണ് സെമിനാറില്‍ മുസ്ലീം വനിതകള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. സെമിനാറിന്റെ ആലോചനാ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും പരിപാടിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന തന്റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു. മതനേതാക്കളെ ഭയന്നാണോ മുസ്ലീം വനിതകളെ വേദിയിലിരുത്താതിരുന്നത്? വ്യക്തി നിയമ പരിഷ്‌കരണം മുസ്ലീം സ്ത്രീകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഇടതുപക്ഷത്തില്‍ വിശ്വാസമുണ്ട്. അവര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് കൂട്ടിച്ചേര്‍ത്തു.