മണിപ്പൂരില്‍ കുകി യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി വീഡിയോ എടുത്ത സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ താരങ്ങളും. മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അപമാനംകൊണ്ട് തലകുനിഞ്ഞുപോവുകയാണെന്നുമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. ഇനിയും ഒരുനിമിഷം പോലും നീതി വൈകരുതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മണിപ്പൂരില്‍ ആ സംഭവം എന്ന് നടന്നു, എപ്പോള്‍ നടന്നു എന്നതല്ല, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യമെന്ന് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു. ഇനിയും നമ്മള്‍ എന്നാണ് മനസിലാക്കുകയെന്നും മാറുകയെന്നും പെപ്പെ ചോദിച്ചു. ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാനാവില്ലെന്നും ഇനിയും അത് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഉര്‍മ്മിള, കിയാര അദ്വാനി, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും മണിപ്പൂര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങിപ്പോയെന്നും ഇനിയൊരിക്കലും ഇത്തരമൊരു ഭീകര കൃത്യം നടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നുമാണ് അക്ഷയ് കുമാർ പറഞ്ഞത്. 'മണിപ്പൂരിൽ നിന്നും പുറത്തുവരുന്ന സ്ത്രീകൾക്കെതിരായ ക്രൂരമായ ആക്രമണങ്ങളുടെ വീഡിയോ അത്യന്തം ഭീതിജനകമാണ്. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഠിനമായ ശിക്ഷ ഉറപ്പുവരുത്താനും കഴിയണം' എന്നായിരുന്നു കിയാര അദ്വാനിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥനാണെന്ന് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു. സ്ത്രീയുടെ അന്തസ്സിനു നേരെയുള്ള ആക്രമണം മനുഷ്യത്വത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ആ ഭീകര ദൃശ്യങ്ങള്‍ കണ്ട നടുക്കം ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് ഊർമിള മട്ടോണ്ട്കർ പ്രതികരിച്ചു. സംഭവം നടന്നിട്ട് ഒന്നരമാസം കഴിഞ്ഞു. ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അധിക്കാരത്തിന്‍റെ മട്ടുപാവില്‍ ഒന്നും കണ്ടില്ലെന്ന് നടിച്ച് നില്‍ക്കുന്നവരോട്, അവരുടെ ചെരുപ്പ് നക്കികളായ മാധ്യമ പ്രവര്‍ത്തകരോട്, ക്രൂരമായ നിശബ്ദതയില്‍ ആണ്ടുപോയ സെലിബ്രിറ്റികളോട് പരമ പുച്ഛമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.