തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ലത്തീൻ അതിരൂപത. സർക്കാർ മത്സ്യത്തൊഴിലാളികളെ പറ്റിക്കുകയാണെന്നും ആറുമാസംകൊണ്ട് തീരശോഷണം സംബന്ധിച്ച പഠനം നടത്തുമെന്ന് പറഞ്ഞിട്ട് വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ചത് ഒരുതവണ മാത്രമാണെന്നും ഫാദർ യുജിൻ പെരേര ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരെ 150 ദിവസമാണ് മത്സ്യത്തൊഴിലാളികൾ സമരം ചെയ്തത്. 2022 ജൂലൈ ഇരുപതിനായിരുന്നു സമരം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് പതിനാറിന് ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചെത്തി നിർമ്മാണം തടസപ്പെടുത്തി. തുടർന്ന് രണ്ടുമാസത്തോളമാണ് പ്രദേശത്ത് സമരം നടന്നത്. അതിനിടെ സർക്കാരുമായി സമരക്കാർ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശത്തെക്കുറിച്ച് പഠനം നടത്തുക, വീടും സ്ഥലവും നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി ഏഴ് ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. തുടർന്ന് സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന സാഹചര്യംവരെയുണ്ടായി. പിന്നീട് സമ്മർദ്ദങ്ങൾക്കൊടുവിൽ ലത്തീൻ സഭയ്ക്ക് സമരം അവസാനിപ്പിക്കേണ്ടിവന്നു. വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനമെന്നും തീരശോഷണത്തെക്കുറിച്ചുളള പഠനത്തിന് പണം പോലും നൽകിയില്ലെന്നുമാണ് ലത്തീൻ സഭയുടെ ആരോപണം.