ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന അക്രമ സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. താരതമ്യേന സമാധാനാന്തരീക്ഷമുള്ള തങ്ഖുൽ നാഗാ ആധിപത്യമുള്ള ഉഖ്രുളിലെ ഒരു ഗ്രാമത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഉഖ്‌റുൾ പൊലീസിന്റെ അധികാരപരിധിയിൽ വരുന്ന തോവായ് കുക്കിയിലെ കുക്കി ഗ്രാമമാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും ഗ്രാമത്തിനു കാവൽ നിൽക്കുന്ന വില്ലേജ് ഗാർഡുകളാണെന്ന് ഉഖ്രുൾ എസ്പി നിംഗ്ഷെം വാഷും പറഞ്ഞു.
'സംസ്ഥാനത്ത് നിലനിൽക്കുന്ന വര്‍ഗ്ഗീയ കലാപത്തിന്‍റെ ചുവടുപിടിച്ചാണ് കുക്കി ഗ്രാമം ആക്രമിക്കപ്പെട്ടത്. സായുധരായ ആക്രമികള്‍ വില്ലേജ് ഗാർഡുകളെ വെടിവച്ചു വീഴിത്തിയാണ് ഗ്രാമത്തില്‍ അശാന്തി പടര്‍ത്തിയത്. സൈന്യവും പൊലീസും അടങ്ങുന്ന സുരക്ഷാ സേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്' എന്ന് എസ്പി വ്യക്തമാക്കി. ഗ്രാമം വിദൂരമായ സ്ഥലമായതിനാൽ അടുത്തുള്ള സെക്യൂരിറ്റി പോസ്‌റ്റ് ഏകദേശം 3 കിലോമീറ്റർ അകലെയാണെന്നും അതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ മെയ്തേയ്, കുക്കി-സോമി വിഭാഗങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങള്‍ ഇതുവരെ ബാധിക്കാത്ത പ്രദേശമായിരുന്നു ഉഖ്രുൾ. മെയ് 3 മുതൽ മണിപ്പൂരില്‍ നടക്കുന്ന കലാപത്തിന് യാതൊരു അയവും വന്നിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ്തേയ് ആധിപത്യമുള്ള ബിഷ്ണുപൂർ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്‌ചിംഗ്, കുക്കി-സോമി ആധിപത്യമുള്ള ചുരാചന്ദ്പൂർ, കാങ്‌പോക്പി എന്നീ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.