ചെന്നൈ: ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജിന്റെ വിശദീകരണം. ആംസ്‌ട്രോങ്ങിന്റെ കാലത്തെ തമാശയാണ് താൻ പങ്കുവെച്ചതെന്നും വെറുപ്പ് വെറുപ്പിനെ മാത്രമേ കാണുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്താണ് നടൻ ഇക്കാര്യം പറഞ്ഞത്. 'വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ഞാൻ ആംസ്‌ട്രോങ്ങിന്റെ കാലത്തെ തമാശയെയാണ് പരാമർശിച്ചത്. കേരളത്തിലെ ചായവിൽപ്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ് വാലയെയാണ് കണ്ടത്? ഒരു കാര്യം പറഞ്ഞതിലെ തമാശയെന്തെന്ന് നിങ്ങൾക്ക് മനസിലായില്ലെങ്കിൽ അത് നിങ്ങളെക്കുറിച്ചുളളതാണെന്ന് തോന്നും. വളരൂ'- പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ചാന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'ബ്രേക്കിംഗ് ന്യൂസ്. വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുളള ആദ്യ ചിത്രം'- എന്ന തലക്കെട്ടോടെയായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. ഇതോടെ ചെറുപ്പത്ത് ചായ വിറ്റിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമർശമാണ് പോസ്റ്റിനാധാരമെന്നും മോദിയോടും ബിജെപിയോടുമുളള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചാന്ദ്രയാനെ അധിക്ഷേപിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. ഈ പശ്ചാത്തലത്തിനാണ് വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.