സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് മാത്യൂ കുഴൽനാടൻ എം എൽ എ പങ്കാളിയായ നിയമസ്ഥാപനം വക്കീൽ നോട്ടീസയച്ചു. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാത്യൂ കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ അദ്ദേഹം ഉള്‍പ്പെട്ട കെ എം എന്‍ പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി അഭിഭാഷകന്‍ മുഖേനെ നല്‍കിയ നോട്ടീസില്‍ പറയുന്നു.
ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ പങ്കാളിയായ 'കെ എം എൻ പി ലോ' എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡൽഹി, ബെംഗളൂരു, ഗുവഹാത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് മോഹനൻ ആരോപിച്ചത്. ഈ ഓഫീസുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സി എൻ മോഹനന്‍റെ പ്രതികരണം.
മോഹനന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും ദുബായില്‍ ഓഫീസ് ഇല്ലെന്നും വക്കീൽ നോട്ടീസില്‍ പറയുന്നു. നിയമമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീര്‍ത്തികരമാണെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നുണ്ട്.