അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് (ഓ സി സി ആര്‍ പി) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ലോകമാകെയുള്ള അന്വേഷണ പത്രപ്രവര്‍ത്തകരുടെ (Investigative journalists) കൂട്ടായ്മയാണ് ഓ സി സി ആര്‍ പി.
ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് (Shell) കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഇത്തരത്തിൽ നിക്ഷേപം നടന്നത് 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.
എന്നാല്‍, ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും പ്രതികരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍നിന്ന് 10,49,044.72 കോടിയിലെത്തി. അദാനി എന്റര്‍പ്രൈസസാണ് തകര്‍ച്ചയില്‍ മുന്നില്‍. ഓഹരി വില 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപ നിലവാരത്തിലെത്തി. അദാനി പോര്‍ട്‌സിന്റെ വില 2.92 ശതമാനം താഴ്ന്ന് 795 രൂപയുമായി. അദാനി പവറിന്റെ ഓഹരി വിലയില്‍ 4.45ശതമാനവും അദാനി ഗ്രീനിന്റെ വിലയില്‍ 4.37 ശതമാനവും അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എ.സി.സി, എന്‍.ഡി.ടി.വി എന്നിവയുടെ ഓഹരി വിലയില്‍ മുന്ന് ശതമാനത്തിലേറെയും തകര്‍ച്ചയുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് ഗൗതം അദാനിയെന്നും അദ്ദേഹം നടത്തുന്ന അനധികൃത സ്വത്ത് സമ്പാദനം മോദിക്ക് വേണ്ടികൂടിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പുതിയ ആരോപണത്തില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെയുള്ള ഈ ആരോപണങ്ങള്‍ മോദി സര്‍ക്കാരിന് വന്‍ ക്ഷീണമാകാനും സാധ്യതയുണ്ട്.