മലപ്പുറം: പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെ കോളനികള്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പട്ടികജാതി- പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന് നിവേദനം നല്‍കി. കോളനികള്‍ എന്നതിനു പകരം സദ് ഗ്രാമങ്ങളെന്ന് പുനര്‍നാമകരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
'നമ്മൾ ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളെന്താണ് ? മാറിയ സാമൂഹ്യ ജീവിതമെന്താണ് ? നമ്മുടെ നാട്ടിലെ പട്ടിക ജാതി / വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ നാം ഇപ്പോഴും വിളിക്കുന്നത് 'കോളനി' എന്നാണ്. ആരുടെ കോളനി ? കൊളോണിയൽ ഭരണത്തെ നാടുകടത്തിയെന്ന് നാം അവകാശപ്പെടുമ്പോഴും ദളിതർ ഇപ്പോഴും കോളനിയിൽ തന്നെ. അവരുടെ മനോഭാവത്തിനു പോലും അധമ ബോധം നൽകുന്ന ആ വിളി എന്തുകൊണ്ട് നാം തുടരുന്നു'-നജീബ് കാന്തപുരം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമസഭയിൽ വെച്ച് ബഹുമാന്യനായ പട്ടികജാതി-വർഗ്ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനുമായി സംസാരിച്ചെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിച്ചെന്നും നജീബ് കാന്തപുരം പറഞ്ഞു. ഒരു സാമൂഹ്യമാറ്റത്തിന് ഇതനിവാര്യമാണെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.