കൊച്ചി: കളമശ്ശേരിയില്‍ പൊട്ടിയ ബോംബിനേക്കാൾ ഉഗ്രശേഷിയുള്ള നുണബോംബ് പൊട്ടിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. 'കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത് മാർട്ടിൻ എന്ന ആളാണെന്ന് അയാൾ തന്നെ സ്വയം വ്യക്തമാക്കിയിട്ടുണ്ട്. 'യഹോവ സാക്ഷികൾ' എന്ന സംഘത്തിനെതിരെയാണ് താന്‍ സ്ഫോടനം നടത്തിയതെന്ന് അയാൾ തന്നെ ഫൈസ്ബുക്ക് ലൈവിലൂടെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഫോടനമുണ്ടായത് മുതൽ മുസ്‌ലിംകളാണ് ഇതിന് പിന്നിലെന്ന രീതിയിൽ വ്യാപക പ്രചരണമുണ്ടായി എന്ന് പി കെ ഫിറോസ് പറഞ്ഞു.
News 18 ചാനൽ ചാനല്‍ അടക്കം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. യഹോവ സാക്ഷികളും ജൂതരും ഒന്നാണ് എന്ന പച്ചക്കള്ളം തട്ടി വിട്ടതിനു ശേഷം ഹമാസിനെ ന്യായീകരിച്ചവരാണ് ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ എന്ന് പറഞ്ഞത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ്. ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി എന്ന് മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്കറിയ ചോദിച്ചു. കാസയും മറ്റ് ഒട്ടനവധി ആളുകളും ഇമ്മട്ടിലുള്ള പ്രചരണം ഏറ്റെടുത്തു. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ സംഭവമാണിത്. സൈനികന്റെ പുറത്ത് പി.എഫ്.ഐ എന്ന ചാപ്പ കുത്തിയ പ്രചരണമായിരുന്നു ഒന്നാമത്തേത്. കാസർകോട് ബുർഖയിടാത്ത ഹിന്ദു സ്ത്രീകൾക്ക് ബസ്സിൽ യാത്ര ചെയ്യാനാവുന്നില്ല എന്നത് രണ്ടാമത്തേത്. രണ്ടിന്റെയും പ്രചരണം ഏറ്റെടുത്തത് ചില്ലറക്കാരനല്ല. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആൻറണിയാണ്' എന്നും ഫിറോസ് പറഞ്ഞു.
കളമശ്ശേരിയിൽ പൊട്ടിയ ബോംബിനേക്കാൾ ഉഗ്രശേഷിയുള്ള ഈ നുണബോംബ് പൊട്ടിച്ചവരേ ജയിലിൽ അടക്കേണ്ടത് നമ്മുടെ നാട്ടിലെ സ്വൈര്യ ജീവിതത്തിന് അനിവാര്യമാണെന്നും, കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പിണറായി സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും പി കെ ഫിറോസ് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക