കണ്ണൂർ: നവകേരള സദസ്സിൽ കൂടുതൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ എത്തുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ലീഗ് നേതാവ് എത്തിയത് ഇതിന്റെ ആദ്യ സൂചനയാണ്. നവകേരളത്തിനായി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്നും വികസനമാണ് മുന്നിൽ കാണേണ്ടതെന്നും ജയരാജൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'യുഡിഎഫ് ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന്റെ പ്രവർത്തനത്തിന് ഫണ്ട് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് ഇത് തടഞ്ഞു. നശീകരണത്തിന്റെയും ബഹിഷ്കരണത്തിന്റെയും പ്രതിപക്ഷമാണിത്. ഇങ്ങനെ പോയാൽ പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിച്ച് നശിപ്പിക്കും.'- ജയരാജൻ പറഞ്ഞു.
നവകേരള സദസ്സിന്റെ പ്രഭാത ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുസ്‍ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ പങ്കെടുത്തത് വിവാദമായിരുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ചെങ്കള പഞ്ചായത്ത് വാർഡ് പ്രസിഡന്റും വ്യവസായിയുമായ എൻ എ അബൂബക്കറാണ് ക്ഷണിക്കപ്പെട്ട 28 അതിഥികളിൽ ഒരാളായി പങ്കെടുത്തത്.
വിദ്യാനഗർ-നായന്മാർമൂല റോഡ് വീതി കൂട്ടണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് പങ്കെടുത്തതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല എന്നുമാണ് അബൂബക്കറിന്റെ വിശദീകരണം. അതേസമയം, അബൂബക്കറിന് നിലവിൽ പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമില്ലെന്ന് ലീഗ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവകേരള സദസ്സിൽ പങ്കെടുക്കരുതെന്നാണ് ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം എന്നിവർ പറഞ്ഞു. അബൂബക്കറിനോട് വിശദീകരണം തേടുമെന്ന് ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.
യുഡിഎഫിന്റെ ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഇ കെ കെ പടന്നക്കാടും ഇന്നലെ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. മുസ്‍ലിം ലീഗ് പ്രതിനിധിയായാണ് ഇദ്ദേഹം ബാങ്ക് ഭരണസമിതിയിലെത്തിയത്. എന്നാൽ പടന്നക്കാട് ലീഗ് അംഗത്വം പുതുക്കിയിട്ടില്ലെന്നും ഭരണസമിതിയുടെ കാലാവധി ഈ മാസം തീരുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
എൽഡിഎഫിനൊപ്പം സഹകരിച്ചു പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്നും 2 വർഷമായി ലീഗുമായി സഹകരിക്കാറില്ലെന്നും ഇ കെ കെ പടന്നക്കാട് പറഞ്ഞു. മുസ്‍ലിം ലീഗ് എംഎൽഎമാർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനപ്രയാസമുണ്ടെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.