കൊച്ചി: കേരള ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കലാപം. അക്കാദമി അംഗങ്ങള്‍ രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ വെച്ചായിരുന്നു അംഗങ്ങള്‍ യോഗം ചേര്‍ന്നത്.
കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങൾക്കെതിരെ അക്കാദമി അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 15 അംഗങ്ങളില്‍ 9 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ചിലര്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ചുറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അക്കാദമി തീരുമാനങ്ങള്‍ ചെയര്‍മാന്‍ ഒറ്റയ്ക്ക് എടുക്കുന്നതായി അംഗങ്ങള്‍ ആരോപിച്ചു. രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സെക്രട്ടറിക്കും അയച്ചു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇതിനുമുന്‍പ് ഇത്തരത്തിലൊരു നാടകീയ സംഭവം ഉണ്ടായിട്ടില്ല.
നേരത്തെ തന്നെ ചെയര്‍മാന്‍റെ നിലപാടുകളില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിവാദ അഭിമുഖത്തിന് പിന്നാലെ പ്രശ്നം രൂക്ഷമായി. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിന്‍റെ പ്രസ്താവനക്കെതിരെ സാംസ്കാരിക മന്ത്രി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ പരസ്യമായി തുറന്നടിച്ചത് തെറ്റാണെന്നും തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.