കൊല്ലം: ബാബരി മസ്ജിദ് തകർത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിട്ട് നില്‍കണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. ബിജെപിയ്ക്ക് കൃത്യമായ അജണ്ടയുണ്ട്. അവരുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ നെഹ്‌റുവിന്‍റെയും ഇന്ദിരഗാന്ധിയുടെയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
നെഹ്‌റുവിന്റെ നയങ്ങളിൽ നിന്നും ആശങ്ങളില്‍ നിന്നും കോണ്‍ഗ്രസ് മാറിചിന്തിച്ചു. പക്ഷെ പിന്നീടുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നത് അത് ഗുണം ചെയ്തില്ല എന്നാണ്. നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെ രാജ്യം തുടരണമെന്ന് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മാത്രമല്ല ജനാധിപത്യ മതേതര മൂല്യങ്ങളിൽ വിശ്വിക്കുന്ന ഒരു രാഷ്ട്രീയ കക്ഷികളും ചടങ്ങില്‍ പങ്കെടുക്കരുതെന്നും വ്യക്തമാക്കി. ബിജെപിയ്ക്ക് വര്‍ഗീയത ആളി കത്തിക്കാനുള്ള ഒരു ഉപാധി മാത്രമാണ് രാമക്ഷേത്രം. നൂറില്‍ അധികം പ്രതിപക്ഷ എംപിമാരെമാരെ ജനാധിപത്യവിരുദ്ധമായി സസ്പെന്‍റ്റ് ചെയ്യുക. ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്ത് ഇന്ത്യയെ ഏകാധിപത്യ സ്വഭാവത്തിലേക്ക് കൊണ്ട് പോകുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ഒരു രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമാണെന്ന് സുധീരന്‍ പറഞ്ഞു.
ജനുവരി 22-നാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയവര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കണോ എന്നതില്‍ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എഐസിസിയാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം.