ഖജനാവിൽ ആവശ്യത്തിനു പണമില്ലാത്തതിനാൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. ഇന്നലെയാണ് അധ്യാപകർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കുമാണു ശമ്പളം നൽകേണ്ടിയിരുന്നത്. ഈ രണ്ടു വിഭാഗങ്ങളിലുമായി രണ്ടര ലക്ഷത്തോളം ജീവനക്കാരുണ്ട്. അവര്‍ക്ക് തിങ്കളാഴ്ചയോടെ ശമ്പളം നല്‍കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍.
മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് കാരണം.
ശമ്പളം ലഭിക്കാത്തത് ട്രഷറിയിൽനിന്നു ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുന്നതിലെ സാങ്കേതിക തടസ്സമാണെന്നു ധനമന്ത്രിയടക്കം വാദിക്കുന്നുണ്ടെങ്കിലും എന്തു തടസ്സമാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്കു മറുപടിയില്ല. ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പള വിതരണം ഉണ്ടാവില്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.