കോഴിക്കോട്: കോഴിക്കോട് നഗരസഭയില്‍ ഐസ് ഉരതി വില്‍ക്കുന്നതിന് ജൂണ്‍ ഒന്നുവരെ നിരോധനം. ജില്ലയില്‍ വ്യാപകമായി മഞ്ഞപിത്തം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ താല്‍ക്കാലികമായി ഐസ് ഉരതി നിരോധിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി അനധികൃതമായി റോഡരികില്‍ ഭക്ഷണ - പാനീയങ്ങള്‍ വില്‍ക്കുന്നതിനെതിരെയും നടപടിയെടുക്കും. ഹോട്ടലുകളിലെ കുടിവെള്ളം സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധിച്ചതായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കും. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഐസ് ഉരതി നിരോധിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് ബീച്ചിന്റെ പല ഇടങ്ങളിലായി വില്‍പ്പന ഇപ്പോഴും തുടരുന്നുണ്ട്. കൂടാതെ റോഡരികില്‍ ജ്യൂസ് വില്‍പ്പനയും, തട്ടുകടകളും വ്യാപകമാണ്. ഇതില്‍ മിക്കതും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം കച്ചവടം തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 'ഓപ്പറേഷന്‍ കൂള്‍' എന്ന പേരില്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുന്‍വര്‍ റഹ്മാന്‍ അറിയിച്ചു.
ജില്ലയില്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 132 പേര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം രോഗബാധയെ തുടര്‍ന്ന് രാണ്ടുപേര്‍ മരിച്ചു. ജില്ലയില്‍ മറ്റു പകര്‍ച്ചവ്യാധികളായ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയും പടരുന്നുണ്ട്.