കള്ളപ്പണ കേസ് പിൻവലിക്കാൻ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തൽ. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹി കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി നൽകിയ ഗീരീഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ വീട്ടിൽ വിളിച്ചുവരുത്തിയ ഇബ്രാഹിം കുഞ്ഞ് പരാതിക്ക് പിന്നിൽ ലീഗ് നേതൃത്വമാണെന്ന് പറയാൻ ആവശ്യപ്പെട്ടതായും ഗിരീഷ് ബാബു പറഞ്ഞു. കേസ് പിൻവലിക്കാൻ പറ്റിയില്ലെങ്കിൽ ആരോപണത്തിന് പിന്നിൽ ലീഗ് നേതൃത്വമാണെന്ന് എഴുതി നിൽകാൻ ആവശ്യപ്പെട്ടു. കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് ഐജിക്ക് മുമ്പാകെ മൊഴി നൽകാൻ എത്തിയപ്പോഴാണ് ഗിരീഷ് ബാബു ഇക്കാരംയ മാധ്യങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ വഷയത്തിൽ എൻഫോഴ്സമെന്റ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഇബ്രാഹിം കുഞ്ഞ് പരാതിക്കാരായ ഗിരീഷ് ബാബുവിന് പണം വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.