തിരുവനന്തപുരം: സംസ്ഥാനത്തെ ആഴക്കടലില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിക്കുന്നതായി സമുദ്ര ഗവേഷണ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍. മണ്‍സൂണ്‍ വരവോടെ തുടര്‍ച്ചയായി മത്സ്യങ്ങളുടെ പ്രജനന സമയത്ത് നടപ്പാക്കി വരുന്ന ശാസ്ത്രീയ ട്രോളിംഗ് നിരോധനം മത്സ്യ സമ്പത്ത് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആഴക്കടല്‍ മത്സൃ ബന്ധനം മുടങ്ങുന്ന ഈ കാലയളവില്‍ മത്സ്യ ക്കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ സാഹചര്യം ലഭിക്കുന്നു എന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നവര്‍ പോലും ഇപ്പോള്‍ ട്രോളിംങ്ങ് നിരോധനത്തിനനുകൂലമായി തങ്ങളുടെ നിലപാടുകള്‍ മാറ്റിയിട്ടുണ്ട്.
സമുദ്ര മത്സ്യോല്പാദനം വർദ്ധനവിന്റെ പാതയിലാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 2016-17 ൽ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോല്പാദനം 2019-20 ൽ 6.09 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട് എന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വര്‍ദ്ധന കൂടാനാണ് സാധ്യത എന്നാണ് സമുദ്രോത്പന്ന ഗവേഷണ രംഗത്തുള്ളവരുടെ നിഗമനം. കൊവിഡ് വ്യാപനവും അതെ തുടര്‍ന്നുണ്ടായ ലോക്ക് ഡൌണും മറ്റെല്ലാ മേഖലയിലെന്ന പോലെ മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കാരണത്താല്‍ കടലില്‍ മത്സ്യസമ്പത്ത് അടുത്ത വര്‍ഷത്തെ കണക്കെടുപ്പില്‍ ഇപ്പൊഴത്തെക്കാള്‍ വര്‍ദ്ധിക്കുമെന്നാണ് ഈ രംഗത്തുള്ള തൊഴിലാളികളും ശാസ്ത്രകാരന്‍ മാരും കണക്കുകൂട്ടുന്നത്. ട്രോളിംഗ് നിരോധനകാലയളവിൽ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കടൽ ജൈവസന്തുലിതാവസ്ഥ നിലനിൽക്കത്തക്ക രീതിയിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ വലിപ്പം കുറച്ച് കൊണ്ടുവരാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും സംസ്ഥാന ഫിഷറീസ് വകുപ്പ് തൊഴിലാളികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.