വാരിയന്‍ക്കുന്നത്ത്, രഹ്ന ഫാത്തിമ - സോഷ്യല്‍ മീഡിയ വാഗ്വാദങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിന്തനം
ഒന്നും നടക്കാതിരിക്കാനാണ് ചർച്ച നടത്തുന്നത് എന്ന് പൊതുവെ പറയാറുണ്ട്. സമരങ്ങളെയും മനുഷ്യരെയും അനുനയിപ്പിക്കാനുള്ള ഒരു മാർഗമായി ഭരണകൂടങ്ങൾ 'ചർച്ചകളെ പ്രയോജനപ്പെടുത്താറുമുണ്ട്. ചർച്ചയ്ക്ക് ക്ഷണിക്കപ്പെടുന്നതാകട്ടെ സമരരംഗത്തുള്ളവർ പലപ്പോഴും അംഗീകാരമായാണ് കണക്കാക്കുന്നത്. അതുപോലെത്തന്നെ ചാനൽ ചർച്ചയിൽ ക്ഷണിതാക്കള്‍ ആകുന്നതോടെ രാഷ്ട്രീയപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ഒക്കെ കൈവരിക്കുന്ന 'പ്രതീകാത്മകമൂല്യവും' ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
ഇത്തരം ചർച്ചകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് 'പ്രാതിനിധ്യം'(Representation) രാഷ്ട്രീയപാർട്ടികളെയും നിലപാടുകളെയും പ്രതിനിധാനം ചെയ്യുന്നവരാകട്ടെ ചർച്ചകളിൽ ഉടനീളം തങ്ങളിൽ അർപിതങ്ങളായ പ്രതീക്ഷകളുടെ ഭാരം ശിരസാവഹിക്കാൻ വിധിക്കപ്പെട്ടവർ കൂടിയാണ്. ഇത്തരം 'പ്രാതിനിധ്യങ്ങൾ' ഉറപ്പിക്കുന്നതിലൂടെ സംവാദവും ജനാധിപത്യവും മുൻകൂർ ഉറപ്പിക്കാൻ കഴിയും എന്ന മിഥ്യാധാരണയാണ് പലപ്പോഴും ഇതിലേക്ക് നയിക്കുന്നത്. കൂടുതൽ വിശ്വസനീയമായി തങ്ങളുടെ പ്രതിനിധാന ദൗത്യം നിർവഹിക്കുന്നവർക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു.
'നിശബ്ദത' ചർച്ചകളിൽ പരാജയത്തിന്റെ ലക്ഷണമാണ്. ചർച്ചചെയ്യുന്ന ഇരുവർക്കിടയിൽ 'മൂന്നാമതൊന്ന്' (Thirdness) ഒരിക്കലും സംഭവിക്കുന്നില്ല. ആ അർതഥത്തിൽ ചർച്ചകൾ 'സംഭവത്തിന്റെ നിരാസവും' സർഗാത്മകതയുടെ മരുപറമ്പുകളും ആണെന്ന് പറയേണ്ടിവരും. നമ്മുടെ അക്കാദമിക് സെമിനാറുകളിൽ അടക്കം സർഗാത്മകമായ സംവാദങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഒരാശയമോ ചിന്തയോ ഉരുത്തിരിയും എന്ന പ്രതീക്ഷയ്ക്ക് ഇപ്പോഴും വകയില്ല.അവിടെ നടക്കുന്ന 'Interactive sessions' അടക്കം ചോദ്യോത്തരരീതിൽ ഉള്ള ഒന്നാണ്.
സെമിനാറുകളും ചർച്ചകളും ഒക്കെ വ്യക്തിപ്രഭയിലും അവരുടെ ബൗദ്ധികശേഷിയിലും ഒക്കെയാണ് എപ്പോഴും ഊന്നുന്നത് . ഇത്തരം മനുഷ്യരെ പൊതിഞ്ഞുള്ള 'ആരാധകരും' അവരുടെ ആർപ്പുവിളികളും സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടാക്കുന്ന അപകടങ്ങളും ചെറുതല്ല. സെമിനാറിൽ ആളുകൾ വരുന്നത് പൂർത്തിയായ പ്രബന്ധങ്ങൾ കൊണ്ടാണ്. ചർച്ചകളിൽ ആകട്ടെ ഒരിക്കലും വിട്ടുകൊടുക്കില്ല എന്നുറപ്പിച്ച 'തീർപ്പുകളും' 'തീർച്ചകളും' ആയിരിക്കും കൈമുതൽ. അപ്പോൾ അതിൽ പങ്കാളികൾ ആകുന്നവർക്കിടയിൽ ഉള്ള സാധ്യതകൾ തന്നെ എത്ര പരിമിതമാണ്? അതിനുപകരം ആളുകൾ അവരവരുടെ പണിതീർന്ന ഉൽപന്നങ്ങളുമായി എത്താതെ പ്രക്രിയകളുമായി വരുമ്പോൾ അവിടെയുള്ള സമന്വയ സാധ്യകൾ ആണ് പുതിയ തുറക്കലുകളിലേക്കും 'മൂന്നാമത്' ഒന്നിലേക്കും നയിക്കുക. വ്യത്യസ്തതകൾ നിലനിർത്തിയുള്ള ഈ സമന്വയം സംഭാഷണണങ്ങളുടെ ഒരു സാധ്യതയായും തിരിച്ചറിയണം. ഓരോരുത്തരുടെയും രീതികളും ആഗ്രഹങ്ങളും താൽപര്യങ്ങളും വൈദഗ്ധ്യങ്ങളും ഒക്കെ അവിടെ പ്രസക്തമായിരിക്കും . ആളുകളുടെ കുറ്റവും കുറവും കണ്ടെത്താതെ ആർക്കും തന്റേതെന്ന് അവകാശപ്പെടാൻ കഴിയാത്ത, എന്നാൽ എല്ലാവർക്കും ഒരേപോലെ അവകാശപ്പെടാൻ കഴിയുന്ന ഒന്നാകും അതിന്റെ ഉത്പന്നം. പലരും നിർത്തിയ ഇടത്ത് നിന്നും നമുക്ക് തുടങ്ങാം, ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത ദൂരങ്ങൾ ഒന്നിച്ചു താണ്ടാൻ കഴിയും. ഇത്തരം സംഭാഷണങ്ങളിൽ ഒന്നും ഒന്നും രണ്ടല്ല, മൂന്നാണ് എന്ന് കാണാം.
പ്രതികരണങ്ങൾ
ഫേസ്‌ബുക്ക് രാഷ്ട്രീയ ചർച്ചകൾ തീർത്തും 'reactionary' ആയാണ് എനിക്ക് തോന്നിയത്. (പിന്തിരിപ്പൻ എന്ന അർത്ഥത്തിൽ അല്ല). നിശബ്ദരാകാൻ അനുവദിക്കാതെ 'എന്തെങ്കിലും പറയാനും എഴുതാനും' അത് നിർബന്ധിച്ചുകൊണ്ടിരിക്കും.
മനുഷ്യരെ ഹൃദയം കൊണ്ട് പ്രതികരിക്കാൻ അത് പ്രേരിപ്പിക്കും.'Reactivity separates a body from what it can do' എന്ന് ദല്യൂസ് എഴുതിയിട്ടുണ്ട്. നമ്മുടെ പ്രതികരണങ്ങളെ ഉണർത്തുന്ന പലതരം 'triggers' ഉണ്ടല്ലോ...പക്ഷെ അത് ശരീര പ്രവണതകളെയും പ്രതികരണങ്ങളെയും പ്രത്യകരീതിയിൽ ക്രമപ്പെടുത്തുകയും പാകപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. ഫേസ്ബുക് പ്രതികരണങ്ങൾ (Reaction) എന്നതുതന്നെ ഭാവ ശക്തികളുടെ മണ്ഡലത്തെ (affective field) active/passive എന്നിങ്ങനെ രണ്ടായി പിളർക്കുകയും പരസ്പരം പ്രതിസ്ഥാപിക്കുകയും ചെയ്യുന്നില്ലേ? 'പ്രതികരണം' മിക്കപ്പോഴും 'നിഷ്ക്രിയമായ' ഒന്നായി മാറുന്നത് പ്രതികരണം തന്നെ 'മുൻനിശ്ചിതം' ആകുന്നെടുത്തുകൂടിയാണ്. ഒരുപക്ഷേ ശരീരത്തിന്റെ സാധ്യതകളെ അത് തെറ്റിമനസ്സിലാക്കുകയും പ്രതികരണം ലളിതവും പൊതുവായതുമായ ചില സ്റ്റീരിയോടൈപ്പുകളിൽ ഒതുക്കുകയും ചെയ്യുന്നെടുത്താണ് ഫേസ്ബുക്കിന്റെ 'ഭരണ മികവ്'.തീർത്തും സിനിക്കൽ ആയ ഒരു ഫേസ്ബുക് വിമർശനമായും ഇതിനെ കാണാം. പക്ഷെ ശരീരത്തിന്റെ സാധ്യതകൾ തിരിച്ചറിയാനും അതിനെ പ്രവർത്തനക്ഷമമാക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ ആണ് ഇത് മറികടക്കാൻ കഴിയുക എന്നു തോന്നുന്നു.
ന്യായീകരണയുക്തി വംശീയമായ അതിക്രമങ്ങളെപ്പോലും ന്യായീകരിക്കുന്ന വക്താക്കളുടെയും അവരുടെ അനുയായികളുടെയും ഭാഷ തീർത്തും 'യുക്തിരഹിതമായ' ഒന്നാണെന്ന് കാണാം. 'അപരത്തോടുള്ള ഭയം' ഭീഷണിയുടെ മുനമ്പിൽ നില്കുന്ന മനുഷ്യനെ അക്രമോൽസുകനാക്കുന്നു.അതിനെ ആളിക്കത്തിക്കുവാനുള്ള സകല ശ്രമങ്ങളും അതിന്റെ വക്താക്കളിൽ നിന്നുണ്ടാകും.ഇസ്ലാമോ ഫോബിയയും ആൾക്കൂട്ടകൊലയും അടക്കമുള്ള വിദ്വേഷരാഷ്ട്രീയം 'നിലനില്പ് അപകടത്തിലാണെന്നു' വിശ്വസിച്ചുറപ്പിച്ച മനുഷ്യരുടെ 'ചെറുത്തുനിൽപ്പായാണ്' സ്വയം സാധൂകരിക്കുന്നത്... ഹിന്ദുത്വവാദികൾ അടക്കമുള്ളവരുടെ വലതുപക്ഷ രാഷ്ട്രീയതത്തിന്റെ വൈകരികതയെ 'യുക്തികൊണ്ടു' മറികടക്കാൻ കഴിയില്ല.'വംശീയവിദ്വേഷ' ത്തിനെതിരെ ഉയർന്നുവരുന്ന 'ശ്രദ്ധയുടെ രാഷ്രീയവും' (politics of care) അത്രമേൽ ഭാവശക്തിസാന്ദ്രമാകേണ്ടത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
യുക്തി ഇവിടെ ഒരു കവചമല്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു... യുക്തിക്കു അതിന്റെ പോലും യുക്തി അറിയില്ലെന്ന് ഹ്യൂം (David Hume) . ('There is no apriori reason why being reasonable is "better" unless it is felt to be. The force of reason is found in affect'- Massumi)
ചർച്ചകൾകൊണ്ടും യുക്തിയിൽ അഭയം പ്രാപിക്കുന്നത് കൊണ്ടു 'വെറുപ്പിന്റെ' രാഷ്ട്രീയത്തെ എതിരിടാൻ കഴിയില്ല. യുക്തിഭദ്രമായ വിമർശനങ്ങളെ കൊണ്ടും ജനതയെ വ്യാമോഹമുക്തരാക്കിയും ഫാസിസ്റ്റ് കെട്ടു കഥകൾ മറികടക്കാനാകില്ല എന്നത് ഒരു വർത്തമാനകാല സാക്ഷ്യം ആണ്.അതിനു പകരം ജനതയെ ആകെ ചലിപ്പിക്കാൻ ശേഷിയുള്ള 'ഭാവശക്തികളുടെ രാഷ്ട്രീയം' (affective politics) വളർന്നു വരേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ നിലപാടുകൾ വ്യക്തികളിൽ ഒതുങ്ങുന്നതല്ല, അതു വ്യക്തികളിൽ നിന്നും പുറപ്പെടുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു എന്നെ ഉള്ളൂ. 'Collectivity'എന്നൊക്കെ കേൾക്കുമ്പോൾ മനുഷ്യരുടെ കൂട്ടായ്മ എന്ന് മാത്രം മനസ്സിലാക്കുന്നത് ചിന്തയുടെ പരിമതിയാണ്....നമ്മൾ 'പിന്തിരിപ്പൻ' എന്ന് മുദ്രകുത്തിയ ഒരു മനുഷ്യനിൽ നിന്നും 'വിപ്ലവകരമായ' ഇടപെടലുകൾ ഉണ്ടാകാം. നേരെ തിരിച്ചും സംഭവിക്കാം... ഓരോ സംഭവങ്ങളുടെയും പിറകിൽ നമ്മടെ കാഴ്ചകളിൽ നിന്നും മറഞ്ഞുനിൽക്കുന്ന പിന്നണിപ്രവർത്തനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്... പലഘട്ടങ്ങളിലും 'പിന്നണി' (back stage)ൽ തളയ്ക്കപ്പെട്ടവ മുന്നണിയിലേക്കെത്തുമ്പോൾ (front stage) സംഭവം തന്നെ മറ്റൊന്നായിട്ടുണ്ടാകും.
ഓരോ സംഭവവും സാധ്യമാക്കുന്ന ഒരു 'ഇക്കോളജി' ഉണ്ട്. സംഭവങ്ങൾ മനുഷ്യരിൽ തുടങ്ങി മനുഷ്യരിൽ അവസാനിക്കുന്ന ഒന്നല്ല. പലപ്പോഴും അതിൽ ഒരു 'രാസത്വരകം' ആകാൻ മനുഷ്യന് കഴിഞ്ഞേക്കാം. അങ്ങനെനോക്കിയൽ ഒന്നിന്റെയും 'ഏജൻസി' മനുഷ്യന് പതിച്ചുനല്കാൻ കഴിയില്ല, പകരം ഉള്ളത് ഒരു സംഘാതവും (Assemblage) അതിന്റെ ആവിഷ്കാരങ്ങളും ഒക്കെയാകും.
രാഷ്ട്രീയഭാരം താങ്ങി നടുവൊടിഞ്ഞുപോകുന്ന 'വ്യക്തി' കളെയും അവരുടെ ആകുലതകളും കാണുമ്പോൾ ഇത്രയുംകൂടി അറിയാതെ ഓർത്തുപോകുന്നു.
ഉത്തരങ്ങൾ കണ്ടെത്തുന്നതിൽ അല്ല, ഓരോരുത്തരും അവരവരുടെ ചോദ്യങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് ആൾക്കൂട്ടത്തിൽ നിന്നും ആർപ്പുവിളികളിൽ നിന്നും മാറിനിന്നുള്ള ആലോചനകളുടെ സ്വൈര്യവും ഏകാന്തതയും അനിവാര്യമാണെന്ന് തോന്നുന്നു.
Sajeevan Pradeep
സുനിലേ, അത്രയും പ്രസക്തമായ വിഷയം, ഒരു പക്ഷേ വരും നൂറ്റാണ്ടിൽ ഏറ്റവും അധികം ഗവേഷണ/പഠന സാധ്യതകളുള്ളത് കാരണം ലോകം രണ്ടാവുന്നത് ചർച്ചി/ അചർച്ചി എന്ന നിലയിലാണ.....